തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ പൈതൃക വസ്തുക്കളെയും പൈതൃക നിർമിതികളെയും നശിപ്പിക്കുന്ന സമീപനം നല്ലതല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ്, ഗവ. വിമൻസ് കോളജ് മലയാള വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച പൈതൃകാവബോധ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈതൃക സംരക്ഷണത്തിന് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് കെ. ജയകുമാർ പറഞ്ഞു. 13 വർഷം മാത്രം പഴക്കമുള്ള മലയാള സർവകലാശാല പൈതൃക പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിനേക്കാൾ പഴക്കമുള്ള പല സർവകലാശാലകളും പൈതൃക പഠനത്തിന്റെ പ്രാധാന്യം മറന്നുപോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൈതൃക നിർമിതികൾക്ക് മൂല്യം കൽപിക്കാത്ത വികസന സമീപനമാണ് പല ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പഴയ കൊച്ചി രാജകുടുംബത്തിന്റെ വിശ്രമ മന്ദിരമായ ആലുവ കൊട്ടാരത്തിൽ സന്ദർശനം നടത്തിയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവച്ചു. കൊട്ടാരത്തിന്റെ സീലിങ്ങിൽ ഉദ്യോഗസ്ഥർ നീല പെയിന്റ് അടിക്കുന്നത് കണ്ടെന്നും പിന്നീട് അത് മുഴുവൻ മാറ്റി വാർണിഷ് ചെയ്യേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ചുമർചിത്രങ്ങളുടെ സംരക്ഷണത്തിലും സമാനമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാളിലെ ഹിമാലയ ദുരന്തം പൈതൃകവും വികസനവും തമ്മിലുള്ള സംഘർഷത്തിന്റെ ഉദാഹരണമായി കാണാമെന്ന് കെ. ജയകുമാർ പറഞ്ഞു. ചതുർധാമുകളെ ബന്ധിപ്പിക്കുന്ന വലിയ റോഡുകളുടെ നിർമാണം രാജ്യസുരക്ഷയുടെ പേരിൽ നടക്കുകയാണ്. എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങൾ പൈതൃക സംരക്ഷണവുമായി എങ്ങനെ സന്തുലിതമാക്കാമെന്നത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പൈതൃകമെന്നാൽ മൂല്യമാണ്. മൂല്യവും വിലയും തമ്മിലുള്ള അന്തരം നാം തിരിച്ചറിയണം” എന്നും കെ. ജയകുമാർ പറഞ്ഞു. കുട്ടിക്കാലത്ത് ഒരു സുഹൃത്ത് നൽകിയ സമ്മാനത്തിന് വർഷങ്ങൾക്കുശേഷം സാമ്പത്തിക വിലയൊന്നും ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ അതിന് വ്യക്തിപരമായ മൂല്യമുണ്ടാകും. അതിന്റെ വില കണക്കാക്കാനാകില്ല. പഴയകാല നിർമിതികളും കലാസൃഷ്ടികളും ഇതുപോലെ അമൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കാലത്തും ഇത്തരം പൈതൃക നിർമിതികളും കലാസൃഷ്ടികളും ഉണ്ടാകണം. അവ സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.
ഗവ. വിമൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ചിത്ര ടി. നായർ അധ്യക്ഷത വഹിച്ചു. എൻ. എസ്. സുമേഷ് കൃഷ്ണൻ, ഡോ. ബി. എസ്. ബിനു, പ്രഫ. വി. ആർ. കാരുണ്യ എന്നിവർ സംസാരിച്ചു.
