സേഫ് ക്യാമ്പസ്, സേഫ് ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്; മെഡിക്കൽ കോളേജുകളിൽ ശുചീകരണമുൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുരക്ഷിതമായ ആശുപത്രിയും സുരക്ഷിത പരിസരവും എന്ന ആശയത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പകർച്ചവ്യാധി പ്രതിരോധ നടപടികൾ ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യുവിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പസിൽ നിന്നുള്ള പകർച്ചവ്യാധികൾ തടയുക, വിദ്യാർത്ഥികൾക്ക് രോഗഭീതി കൂടാതെയുള്ള പഠന സൗകര്യമൊരുക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമേ അടുത്തിടെ, രോഗി ലിഫ്ടിൽ കുടുങ്ങിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലികൾ നിർണ്ണയിക്കുന്നതിനും അവരുടെ കർത്തവ്യ പാലനത്തിൽ ശ്രദ്ധയൂന്നുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. അതിനായി ജീവനക്കാർക്ക് പരിശീലനം നൽകും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദേശ പ്രകാരം ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റ് കൃത്യമായി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ പ്ലാൻ്റ്, ആശുപത്രി ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ലിഫ്റ്റുകൾ തുടങ്ങിയവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. പ്രധാന കെട്ടിടങ്ങളിൽ സിസിടിവി ക്യാമറകൾ ഉറപ്പുവരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം പഴയ ഇലക്ടിക്കൽ വയറിംഗുകൾ മാറ്റുന്നതിനും സാനിറ്ററി റൗണ്ട്സിനും ഡി എം ഇ , ഡി എച്ച് എസ് തലത്തിൽ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ജീവനക്കാർക്ക് പകർച്ചവ്യാധികൾ തടയുന്നതിന് സർക്കാർ തലത്തിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സത്വര നടപടികൾ സ്വീകരിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഹോസ്റ്റലും പരിസരവും വൃത്തിയാക്കുക, ആശുപത്രിക്കെട്ടിടങ്ങളിൽ വളർന്നു നിൽക്കുന്ന ചെടികളും മറ്റും നീക്കം ചെയ്യുക, പഴക്കമുള്ള വാട്ടർ ടാങ്കുകൾ മാറ്റുക എന്നിവയടക്കം വിവിധ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ അറിയിച്ചു.

error: Content is protected !!