രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ ഇടപെടൽ; മെഡിക്കൽ കോളേജിലെ രോഗികളെ പുലയനാർകോട്ടയിലേക്ക് മാറ്റും : മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ കൂടുതൽ ഇടപെടലുമായി ആരോഗ്യവകുപ്പ്. തിരക്ക് കൂടുതലുള്ള ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യം – ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജില്ലയിലെ വിവിധ ആശുപത്രി മേധാവികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 500ഓളം കിടക്കകളുള്ള പുലയനാർകോട്ട ആശുപത്രിയിൽ പകർച്ചപ്പനി ബാധിതർക്ക് ഉൾപ്പെടെ മതിയായ കിടത്തി ചികിത്സ ഉറപ്പാക്കാനാകും. മഴക്കാലത്ത് പകർച്ചപ്പനി കേസുകളിൽ വർദ്ധനവുണ്ടായാൽ രോഗികളെ നിലത്ത് കിടത്തുന്നത് പതിവാണ്. എന്നാൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കുമെന്ന ആരോഗ്യവകുപ്പിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

ജനറൽ ആശുപത്രിയിൽ അടിയന്തരമായി ക്യാന്റീൻ സജ്ജമാക്കണമെന്ന് ആശുപത്രി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. മാസ്റ്റർപ്ലാൻ പ്രവർത്തികൾ ഇഴ‍ഞ്ഞുനീങ്ങുകയാണെന്നും എസ്.പി.വിയെ മാറ്റണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിപരിചയമുള്ള ഏജൻസിയെ എസ്.പി.വിയാക്കികൊണ്ട് മാസ്റ്റർപ്ലാൻ പ്രവർത്തനം വേഗത്തിലാക്കാനും തീരുമാനിച്ചു.ജനറൽ ആശുപത്രിയിലെ ബ്ലോക്കിൽ റാമ്പ് സജ്ജമാക്കുന്നതിനും ചോർച്ച പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കാർഡിയോളജിയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം 24മണിക്കൂറും കാര്യക്ഷമമാക്കികൊണ്ട് ജനറൽ ആശുപത്രിയെ ശക്തിപ്പെടുത്താനും മെഡിക്കൽ കോളേജിലെ തിരക്ക് ഒഴിവാക്കാനുമുള്ള നടപടികളിലേക്ക് കടക്കാനും യോഗത്തിൽ തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.വി.വിശ്വനാഥൻ, മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, പുലയനാർക്കോട്ട ആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!
onwin