
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്. ‘ആൻ ഓഡ് റ്റു റസീലിയൻസ്: ടെയിൽസ് ഫ്രം പലസ്തീൻ’ എന്ന വിഭാഗത്തിലൂടെ പലസ്തീനിൽ നിന്നുള്ള കഥകൾക്കും ശബ്ദങ്ങൾക്കും ഐഡിഎസഎഫ്എഫ്കെ ഇടം നൽകി.
‘ഫ്രീ വേർഡ്‌സ്: എ പോയെറ്റ് ഫ്രം ഗാസ’, ‘ഗാസ സൗണ്ട് മാൻ’, ‘നാഷണൽ പ്രൈഡ്: ഫ്രം ജെറീക്കോ ടു ഗാസ’, ‘നോ അദർ ലാൻഡ്’, ‘ദ ഫ്ലവേഴ്സ് സ്റ്റാൻഡ് സൈലന്റ്‌ലി, വിറ്റ്‌നസ്സിംഗ്’ എന്നീ അഞ്ച് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. നിരൂപക പ്രശംസ നേടിയ ഈ ചിത്രങ്ങൾ മനോവീര്യത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥ പറയുന്നു.
അബ്ദുള്ള ഹാറൂൺ ഇൽഹാൻ സംവിധാനം ചെയ്ത ‘ഫ്രീ വേർഡ്‌സ്: എ പോയെറ്റ് ഫ്രം ഗാസ’, തടവിലാക്കപ്പെട്ട കവിയായ മോസബ് അബു തോഹയുടെ ജീവിതത്തെകുറിച്ചാണ്. മനുഷ്യാവകാശ ലംഘനകൾക്കിടയിലും തന്റെ കവിതകളെ ശക്തമായി അനീതിക്കെതിരെ അദ്ദേഹം ഉപയോഗിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെയും മാറ്റത്തിന് വഴിയൊരുക്കുന്ന വാക്കുകളുടെ ശക്തിയെയും ചിത്രം വ്യക്തമാക്കുന്നു.
ഒരു പലസ്തീനിയൻ സൗണ്ട് എഞ്ചിനീയറെ ആസ്പദമാക്കിയാണ് ഹൊസ്സാം ഹംദി അബു ദാൻ സംവിധാനം ചെയ്ത ‘ഗാസ സൗണ്ട് മാൻ’. ശാന്തമായ പലസ്തീനിലെ മാറിക്കൊണ്ടിരിക്കുന്ന ശബ്ദമേഖലയെ ആധാരമാക്കുന്ന ചിത്രം നിലവിൽ നടക്കുന്ന ഗാസയിലെ വംശ്യഹത്യക്കിടയിലെ ജീവിതസാഹചര്യം വരച്ചുകാട്ടുന്നു.
പലസ്തീനിയൻ നയതന്ത്രജ്ഞൻ ഹസ്സൻ അൽ ബലാവിയുടെ വെസ്റ്റ് ബാങ്കിൽ നിന്നും ഗാസ അതിർത്തിയിലേക്കുള്ള യാത്രയെ പിന്തുടരുന്നതുമാണ് സ്വേൻ അഗസ്റ്റിൻ സംവിധാനം ചെയ്ത ‘നാഷണൽ പ്രൈഡ്: ഫ്രം ജെറീക്കോ ടു ഗാസ’. പലസ്തീൻ വിമോചന പോരാട്ടത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തിപരമായ കാഴ്ചപ്പാടുകളും 2023 ഒക്ടോബർ 7-ലെ സംഭവങ്ങളുടെ പ്രത്യാഘാതങ്ങളെയും ചിത്രം ചർച്ച ചെയ്യുന്നു.
റേച്ചൽ സോറും ഹംദാൻ ബല്ലയും ചേർന്ന് സംവിധാനം ചെയ്ത ഓസ്കാർ കരസ്ഥമാക്കിയ ചിത്രമാണ് ‘നോ അദർ ലാൻഡ്’. വെസ്റ്റ് ബാങ്കിലെ കൂട്ടക്കുരുതിയെക്കുറിച്ചും ഒരു പലസ്തീനിയൻ ചലച്ചിത്രകാരനും ഇസ്രായേലി പത്രപ്രവർത്തകനും തമ്മിലുള്ള അസാധാരണ സൗഹൃദത്തെക്കുറിച്ചുമുള്ള കഥയാണ് ഈ ചിത്രം.
തിയോ പനഗൊപൗലോസ് സംവിധാനം ചെയ്ത ‘ദ ഫ്ലവേഴ്സ് സ്റ്റാൻഡ് സൈലന്റ്‌ലി, വിറ്റ്‌നസ്സിംഗ്’ ഒരു പലസ്തീനിയൻ ചലച്ചിത്രകാരൻ സ്കോട്ട്ലൻഡിൽ പലസ്തീനിയൻ കാട്ടുപൂക്കളുടെ ഒരു അപൂർവ ആർക്കൈവ് കണ്ടെത്തുകയും അതിന്റെ ദൃശ്യങ്ങൾ തിരികെ നേടുകയും ചെയ്യുന്നതിനെക്കുറിച്ചുള്ളതാണ്. മനുഷ്യരും ഭൂമിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിൽ ചിത്രങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചിത്രം പറയുന്നുണ്ട്.
പ്രദർശനങ്ങളിലൂടെയും സജീവമായ സംവാദങ്ങളിലൂടെയും പലസ്തീനിയൻ കഥകൾക്ക് മേള വേദിയൊരുക്കുന്നു. 22 പലസ്തീനിയൻ സംവിധായകർ ചേർന്ന് നിർമ്മിച്ച പലസ്തീൻ വംശഹത്യയുടെ നേർക്കാഴ്ചയൊരുക്കിയ ‘ഫ്രം ഗ്രൗണ്ട് സീറോ’ എന്ന സിനിമയോടെയാണ് ഐഡിഎസ്എഫ്എഫ്കെ 2025 ആരംഭിച്ചത്.
