സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ അവസാനദിനത്തിൽ ശ്രദ്ധയാർജ്ജിച്ച് മീറ്റ് ദി ഡയറക്ടർ ചർച്ച .
ശ്രുതി എ ശ്രീകുമാർ മോഡറേറ്റർ ആയ ചർച്ചയിൽ സംവിധായകരായ ആദിത്യ രാജ്, തമിൽ മണി, രഖുവീർ നന്ദം, വിജയ് ജയപാൽ,റൗണക്ക് സിങ്ങ് ചോപ്ര,ദേവാൻഷി യാദ്ധവ്,രാജീവ് പി.എസ്, ദീപാൻജൻ ചൗധരി, വി.കെ സുഭാഷ്, പ്രദീപ് കെ.പി, സുദർഷൻ സർജേറാവൊ സവാന്ത് എന്നിവർ പങ്കെടുത്തു.
സംവിധായകൻ പ്രദീപ് കെ പി തന്റെ ചിത്രങ്ങളിലൂടെ എങ്ങനെയാണ് ശബ്ദമില്ലാത്തവരുടെ ശബ്ദം ആകുന്നതെന്നും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥകളെ എങ്ങനെയാണ് അധികാരികൾ വളച്ചൊടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൺമറഞ്ഞുപോയ മലയാള സിനിമ നാൾവഴികളെ ജയ കമ്മത്ത് എന്ന 73-കാരിയുടെ പ്രൊജക്ടർ, ലെൻസ്, പോസ്റ്റർ ശേഖരണത്തിലൂടെ പുതു തലമുറയിലേക്ക് അവതരിപ്പിച്ച തന്റെ ഡോക്യുമെന്ററിയുടെ അനുഭവങ്ങളെപ്പറ്റി സംവിധായകൻ വി കെ സുഭാഷ് സംസാരിച്ചു. ശേഖരണത്തിലുള്ള പോസ്റ്ററുകളുമായി ജയ കമ്മത്ത് വേദിയിൽ വന്നപ്പോൾ കാണികളിൽ ആ കാഴ്ച്ച കൗതുകം പടർത്തി.
തന്റെ ചിത്രങ്ങളിലൂടെയാണ് മനുഷ്യരുമായി സംവദിക്കുന്നതെന്നും മതപരമായ കാഴ്ചപ്പാടുകളുടെ സ്വാധീനം കഥാപശ്ചാത്തലങ്ങളിൽ പ്രതിഫലിക്കുന്നത് വലിയൊരു ആപത്ത് ആണെന്നും സംവിധായകൻ ദീപാൻജൻ ചൗധരി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുപ്പകാലത്ത് നേരിട്ട വ്യക്തിപരമായ സംഘർഷങ്ങളുടെയും സംശയങ്ങളുടെയും ഉത്തരമായിരുന്നു തന്റെ ചിത്രത്തിലൂടെ ഒരുക്കിയതെന്ന് സംവിധായകൻ ആദിത്യരാജ് പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയുo പറ്റി സംസാരിക്കുകയായിരുന്നു നൊ സ്പെയ്സ് ടു പ്രേ സംവിധായകർ റൗണക്കും ദേവാൻഷിയും. തങ്ങളുടെ ചുറ്റുപാടുകളിൽ നടക്കുന്ന കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കഥാപശ്ചാത്തലങ്ങൾ ഒരുക്കുന്നതെന്നും അവർ പറഞ്ഞു. ചലച്ചിത്ര മേളകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ചിത്രങ്ങളിലൂടെ സമൂഹത്തിലേക്ക് ഇറങ്ങി ആഴത്തിൽ പ്രവർത്തിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ട് സംവിധായകൻ സുദർശൻ സംസാരിച്ചു.
കഴിഞ്ഞ ഒരാഴ്ച കാലയളവിൽ നീണ്ടുനിന്ന ചലച്ചിത്ര മേളയ്ക്ക് മനോഹരമായ പര്യവസാനം നൽകുന്നതായിരുന്നു അവസാന ദിനത്തിലെ മീറ്റ് ദി ഡയറക്ടർ ചർച്ച.
