മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി യു.ജി.സി

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി യു.ജി.സി ഉത്തരവ് പുറപ്പെടുവിച്ചുള്ളതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.2019- 20മുതൽ 2029-30 വരെയുള്ള കാലത്തേക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഒട്ടനവധി വികസന പ്രവർത്തനങ്ങൾ മഹാരാജാസ് കോളേജിൽ സാക്ഷാത്കരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ ഹോസ്റ്റൽ ബ്ലോക്കുകൾ, ഓഡിറ്റോറിയം, സിന്തറ്റിക് ട്രാക്കോടെ നവീകരിച്ച സ്റ്റേഡിയം തുടങ്ങി പുതിയ വികസനപദ്ധതികൾ മഹാരാജാസ് കോളേജിൽ നടപ്പിലാക്കിയിട്ടുണ്ട്.

NIRF റാങ്കിങ്ങിൽ രാജ്യത്തെ മികച്ച കോളേജുകളിൽ 53-ാം സ്ഥാനവും, KIRF റാങ്കിങ്ങിൽ സംസ്ഥാനത്തെ മികച്ച കോളേജുകളിൽ 10-ാം സ്ഥാനവും, എജ്യുക്കേഷൻ വേൾഡ് – ഇന്ത്യ ഹയർഎജ്യുക്കേഷൻ എന്ന സ്വകാര്യ ഏജൻസി നടത്തിയ സർവ്വേയിൽ ഇന്ത്യയിലെ ഗവൺമെൻ്റ് ഓട്ടോണമസ് കോളേജുകളിൽ ഒന്നാം സ്ഥാനവും, നേടാൻ എറണാകുളം മഹാരാജാസ് കോളേജിന് സാധിച്ചിട്ടുണ്ട്.

കേരളത്തിന്റെ അക്കാദമിക/സാംസ്കാരിക ചരിത്രത്തിൽ അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന കലാലയത്തിൽ 2016 മുതൽ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിനായി 10 കോടി, ലൈബ്രറി ബിൽഡിംഗിനായി 9 കോടി,ലൈബ്രറി ഇൻ്റീരിയർ വർക്കുകൾക്കായി 3 കോടി, ഓഡിറ്റോറിയം, സ്റ്റാഫ് ഹോസ്റ്റൽ എന്നിവയോടെ നവീകരണം, കെമിസ്ട്രി സെമിനാർ ഹാൾ നിർമ്മാണം എന്നിവക്കായി 15 കോടി രൂപയും, പുതിയ ലേഡീസ് ഹോസ്റ്റൽ നിർമ്മാണത്തിന് 10 കോടി രൂപയും,ബോയ്സ് ഹോസ്റ്റൽ മെസ് ഹാൾ നവീകരണം – 1 കോടി 30 ലക്ഷം രൂപയും, സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിന് 7 കോടി,സിന്തറ്റിക് ഹോക്കി ടർഫ് നിർമ്മാണത്തിന് 9 കോടി 53 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുള്ളതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.

error: Content is protected !!