എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബല്‍റാം കുമാറിനോ നല്‍കുമെന്നാണ് സൂചന.

എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയര്‍ ഡിജിപിയാണ് കെ പത്മകുമാര്‍.

പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എംആര്‍ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ഉന്നതര്‍ക്കെതിരെയും പി ശശിക്കെതിരെയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയുണ്ടായ വന്‍ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയില്‍ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

എഡിജിപി അജിത് കുമാറിന്റെ ‘കൊട്ടാരം’ കവടിയാര്‍ പാലസിന് അരികെ, കോടികളുടെ ഭൂമി, പടുകൂറ്റന്‍ വീട്

അതേസമയം, എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്. സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. കേസ് അട്ടിമറിച്ചതില്‍ പ്രധാന ഉത്തരവാദി എം ആര്‍ അജിത്ത് കുമാറാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സോളാര്‍ കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ സരിതക്ക് ഉറപ്പ് നല്‍കി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.

എം ആര്‍ അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാറില്‍ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറില്‍ 12000/15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് അജിത് കുമാര്‍ പണിയുന്നതെന്ന് പി വി അന്‍വര്‍ ആരോപിച്ചു. 15 കോടിക്കാണ് അജിത് കുമാര്‍ കവടിയാറില്‍ വീട് വെക്കാന്‍ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അന്‍വര്‍ ചോദിക്കുന്നു.

error: Content is protected !!