പമ്പിംഗ് പൂര്‍ണ്ണമാകുന്നതുവരെ നഗരസഭ ജലവിതരണം തുടരും – മേയര്‍

റെയില്‍വെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ സാഹചര്യത്തില്‍ നഗരസഭ വിവിധ വാര്‍ഡുകളിലുണ്ടായ ജലക്ഷാമം പരിഹരിക്കുന്നതിനായി പ്രതിസന്ധി നേരിട്ട വാര്‍ഡുകളിലെല്ലാം തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം വളരെ കാര്യക്ഷമമായി നടത്തുകയുണ്ടായി. പുറമെനിന്നും ടാങ്കര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തത് ഉള്‍പ്പെടെ 136 ലധികം വാഹനങ്ങളില്‍ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞു. ജലദൗര്‍ലഭ്യം നേരിട്ട പ്രദേശങ്ങളില്‍ അവിടേയ്ക്ക് അനുയോജ്യമായ ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ചു. ഓണ്‍ലൈനായും ഓഫ് ലൈനായും ബുക്ക് ചെയ്തവര്‍ക്കും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ആവശ്യത്തിനനുസരിച്ചുമാണ് കുടിവെള്ളം എത്തിച്ചു നല്‍കിയത്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുകയും അവിടേയ്ക്ക് വരുന്ന കോളുകള്‍ അനുസരിച്ച് കുടിവെള്ളം എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. കൂടാതെ മേയറുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍വഴി വന്ന ആവശ്യക്കാര്‍ക്കും കുടിവെള്ളം എത്തിച്ചിട്ടുണ്ട്.

റെയില്‍വെപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെട്ട 05.09.2024 മുതല്‍ 10.09.2024 വരെ നഗരസഭ ഓണ്‍ലൈന്‍ വഴി 1823 ട്രിപ്പുകളിലായി 17888 കിലോ. ലിറ്റര്‍ (17888500 ലിറ്റര്‍) കുടിവെളളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നല്‍കിയിട്ടുണ്ട്.നിലവില്‍ നഗരത്തില്‍ ടാങ്കറിലൂടെയുള്ള ജലവിതരണം പൂര്‍ണ്ണമായും നഗരസഭ പാസ്സാക്കിയ ബൈലോ മാനദണ്ഡപ്രകാരം ഓണ്‍ലൈനായിട്ടാണ് നടത്തിവരുന്നത്. കുടിവെള്ളം ആവശ്യമായി വരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും നഗരസഭയുടെ ഓണ്‍ലൈന്‍ ആപ്പായ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പിലൂടെയും വെബ് സൈറ്റ്, അക്ഷയകേന്ദ്രങ്ങള്‍ വഴിയും വെള്ളം ബുക്ക് ചെയ്യാന്‍ കഴിയും. പൊതുജനങ്ങള്‍ ജലം ബുക്ക് ചെയ്യുമ്പോള്‍ ഏത് സമയത്താണ് ജലം ആവശ്യമുള്ളതാണെന്നും ഏത് കാറ്റഗറി വാഹനമാണ് അനുയോജ്യമാണെന്നും മനസ്സിലാക്കി അതിനനുസരിച്ചുള്ള സേവനമാണ് നല്‍കി വരുന്നത്.

തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനായുള്ള അറ്റകുറ്റപ്പണി നടന്നുവരവെ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച വര്‍ക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ അപ്രതീക്ഷിതമായി നീണ്ടുപോയതാണ് പ്രതിസന്ധിയുണ്ടാവാന്‍ കാരണമായത്. ജലദൗര്‍ലഭ്യം ഉണ്ടായ പ്രദേശങ്ങളിലെല്ലാം തന്നെ പൂര്‍ണ്ണതോതില്‍ ജലവിതരണം പുന:സ്ഥാപിക്കുന്നതുവരെ നഗരസഭയുടെ നേതൃത്വത്തിലുള്ള ജലവിതരണം ഉണ്ടാകുമെന്നും പ്രതിസന്ധി ഘട്ടത്തില്‍ നഗരസഭ സംവിധാനങ്ങളോട് സഹകരിച്ച നഗരജനതയോട് നന്ദിയുണ്ടെന്നും മേയര്‍ അറിയിച്ചു.

error: Content is protected !!