ടൂറിസം മേഖലയിൽ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച് പ്രവർത്തിക്കും- മന്ത്രി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയിൽ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി.എ.മുഹമ്മദ് റിയാസ്. വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌‌കലേറ 2025 ൽ മൂന്നാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് സ്ത്രീ സംരംഭങ്ങളുടെ സാധ്യതയും അവസരവും അതിന് സർക്കാർ നൽകുന്ന പിന്തുണയും അവർ വിശദീകരിച്ചു. വനിതാ വികസന കോർപ്പറേഷനും ടൂറിസം വകുപ്പിനും സ്ത്രീ സംരംഭകർക്കായി എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ളത് പരിശോധിക്കും. വനിതാ സംരംഭകരെ ലക്ഷ്യമിട്ട് ചില പദ്ധതികൾ കൂടി ടൂറിസം മേഖലയിൽ നടപ്പിലാക്കുന്നുണ്ട്. അതിൽ വനിതാ വികസന കോർപ്പറേഷനെ കൂടി പങ്കാളികളാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കാം. കൂടുതൽ സ്ത്രീകൾ സംരംഭകരായി മാറി പുതിയ ആകാശവും പുതിയ ഭൂമിയും നേടാൻ പ്രാപ്തരാകട്ടെ എന്നും സംരംഭകത്വം വഴി സ്ത്രീകളുടെ സാമൂഹിക പദവി കൂടുതൽ ഉയരത്തിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കേരളത്തിൻ്റെ സാമ്പത്തിക മേഖലയിൽ നിർണായക സ്വാധീനമായി ഉയർന്നുവരുന്ന വ്യവസായ മേഖലയാണ് ടൂറിസം. നോട്ട് നിരോധനം ഇടിത്തീ പോലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകർന്നു. കോവിഡ് മഹാമാരിയോടെ കൂടുതൽ പ്രതിസന്ധിയുണ്ടായി. ഈ അവസരത്തിലാണ് സ്ത്രീകൾ സംരംഭം തുടങ്ങുന്ന സ്ഥിതിയുണ്ടായത്. ഇന്ത്യയിൽ വനിതാ സംരംഭകർക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകുന്ന സംസ്ഥാനം കേരളമാണ്. 2016 മുതൽ 2 തവണ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരുകൾ സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ചാലക ശക്തിയായി. 2021-22 മുതൽ മാത്രം കെഎസ്‌ഡബ്ല്യുഡിസി 1065 കോടി രൂപയുടെ സഹായമാണ് വിതരണം ചെയ്തത്. 94912 സ്ത്രീകളാണ് മൂന്ന് വർഷം കൊണ്ട് ഇതിൻ്റെ ഗുണം നേരിട്ട് അനുഭവിച്ചത്. 2 ലക്ഷത്തിലേറെ പ്രത്യേക്ഷ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സംരംഭക വർഷം പദ്ധതിയിൽ അനേകം സ്ത്രീകൾ സംരംഭങ്ങൾ തുടങ്ങി. 2023 സാമ്പത്തിക വർഷത്തിൽ മാത്രം 45163 സ്ത്രീ സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. 3.46 ലക്ഷം സംരംഭങ്ങൾ സംരംഭക വർഷത്തിൻ്റെ ഭാഗമായി തുടങ്ങി. 219288 കോടി രൂപയുടെ നിക്ഷേപവും 7.90 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും കണക്കുണ്ട്. ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങൾ സ്ത്രീകളുടേതാണ്. കുടുംബശ്രീ വഴി ഷീ സ്റ്റാർട്ട് പദ്ധതികളിലും സ്ത്രീകൾക്ക് പ്രാധാന്യമുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസിൽ താഴെ പ്രായമുള്ള വിധവകൾക്ക് സ്വയംതൊഴിലിനായി ഒറ്റത്തവണ സഹായമായി 30000 രൂപ നൽകുന്ന പദ്ധതി നിലവിലുണ്ട്. വിധവകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. പുതിയ സംരംഭങ്ങൾ ആരംഭിച്ച് കടബാധ്യത വരുന്ന സ്ത്രീകളെ സഹായിക്കാനും പദ്ധതിയുണ്ട്. ഭാവിയിൽ പ്രശ്നങ്ങളുണ്ടായാൽ അത് നേരിടാനുള്ള സഹായവും സർക്കാർ നൽകുന്നുണ്ട്.

ടൂറിസം സെക്ടറിൽ തൊഴിൽ ശക്തിയിൽ സ്ത്രീകളാണ് മുന്നിൽ. സഞ്ചാരികളായ സ്ത്രീകളെ കേരളത്തിലേക്ക് ആകർഷിക്കണം. ഗ്രൂപ്പായി സ്ത്രീകൾ യാത്ര പോകുന്നുണ്ട്. ഒറ്റയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അവരെ കേരളത്തിലേക്ക് ആകർഷിക്കണം. അതിന് ടൂറിസം കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദമാക്കണം. ഇവിടങ്ങളിൽ വനിതാ സംരംഭങ്ങളുടെ ശൃംഖലയുണ്ടാക്കണം. കേരളത്തിൽ ടൂറിസം രംഗത്ത് നിരവധി സ്ത്രീ സംരംഭങ്ങളുണ്ട്. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് ഈ മേഖലയിൽ വനിതാ സംരംഭങ്ങളെ യോജിപ്പിക്കുന്ന പ്രധാന ഏജൻസി. കേരളത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി കൂടുതൽ വനിതാ സംരംഭങ്ങൾ ഇനിയും ഉണ്ടാകണം എന്ന് തന്നെയാണ് ടൂറിസം വകുപ്പിന്റെ കാഴ്ചപ്പാട്. ആരോഗ്യ രംഗത്ത് ടൂറിസത്തിന്റെ അനന്ത സാധ്യതയുണ്ട്. മെഡിക്കൽ ടൂറിസം രംഗത്ത് ആയുർവേദ ചികിത്സയ്ക്കും അലോപ്പതി ചികിത്സയ്ക്കുമായി പലരും വിദേശത്തുനിന്ന് വരുന്നുണ്ട്. നല്ല ഇടങ്ങളിൽ അവരെ കൊണ്ടു പോകാനുള്ള ഇടപെടലാണ് ഇപ്പോൾ നടക്കുന്നത്. 

സ്ത്രീ സംരംഭകർക്ക് ഏറ്റവും സാധ്യതയുള്ള ഒന്നാണ് മെഡിക്കൽ ടൂറിസം. കേരളത്തിലെ നേഴ്സിംഗ് കെയർ, മോഡേൺ മെഡിസിൻ രംഗത്തെ നേട്ടങ്ങൾ, ആയുർവേദ ചികിത്സ തുടങ്ങിയവയുടെ ടൂറിസം സാധ്യതകൾ നമ്മൾ ഉപയോഗിക്കേണ്ടതുണ്ട്. ലോകത്ത് നിങ്ങൾ എവിടെ പോയാലും ഏറ്റവും നല്ല നേഴ്സുമാർ മലയാളികളാണ്. വിദേശ രാജ്യങ്ങളിലെ ആശുപത്രികളിൽ മലയാളി നേഴ്സുമാരുടെ പരിചരണത്തിന്റെ ഭാഗമായി അവർ കേരളത്തെ പറ്റി ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇതൊരു ടൂറിസം സാധ്യതയാണ്. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദത്തിലെ വൈദഗ്ദ്ധ്യവും ചേർന്നുള്ള ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആഗോള സെലിബ്രിറ്റികളടക്കം കേരളത്തിൽ എത്തുന്നുണ്ട്. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ കേരളത്തിൽ പൂർണ്ണ ഫലപ്രാപ്തിയിൽ എത്തുമ്പോൾ സ്ത്രീ സംരംഭക സമൂഹത്തിന് എങ്ങനെ ഇടപെടാൻ കഴിയും എന്ന നിലയിലേക്ക് നമ്മുടെ ചർച്ചകൾ വികസിക്കണം. അത്തരം ചർച്ചകൾ നിങ്ങൾ തുടർന്നും നടത്തേണ്ടതുണ്ട്. എല്ലാ പിന്തുണയും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന ഉറപ്പും മന്ത്രി നൽകി.

error: Content is protected !!