രോഗികൾ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം വെെകുന്നേരം മൂന്നുപേർ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗോപാലൻ ,സുരേന്ദ്രൻ, ഗംഗാധരൻ എന്നിവരായിരുന്നു ഇന്നലെ മരിച്ചത്. ഇത് പുക ശ്വസിച്ചത് മൂലമല്ലെന്ന റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു . കോഴിക്കോട് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഞ്ച് മരണങ്ങളാണ് അപകട സമയത്ത് ആശുപത്രിയിലുണ്ടായത്. ഇത് സംബന്ധിച്ച് മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം അന്വേഷണം നടത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം

ഷോർട് സർക്യൂട്ടോ ബാറ്ററിക്കുള്ളിലെ എന്തെങ്കിലും തകരാറുകൊണ്ടോ ആയിരിക്കാം പുക പടർന്നതെന്നാണ് പിഡബ്ല്യൂഡി ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന്റെ പ്രാഥമിക റിപ്പോർട്ട്. ഇത് സംബന്ധിച്ച് സാങ്കേതിക റിപ്പോർട്ടുകൾ ആവശ്യമാണ്. എംആർഐ മെഷീനും യുപിഎസിനും 2026 ഒക്ടോബർ വരെ വാറണ്ടിയുണ്ട്. യുപിഎസും അനുബന്ധ ബാറ്ററികളും ആറുമാസത്തിലൊരിക്കൽ ഏജൻസി പരിശോധിക്കാറുണ്ട്. എന്നാൽ ഒരു തരത്തിലുളള തകരാറും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇത് ബയോമെഡിക്കൽ എൻജിനിയറും ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളിലെ ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അപകടമുണ്ടായതെന്ന് പരിശോധിക്കപ്പെടണം. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!