കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിയിൽ വച്ച് നടത്തുന്നു. ബഹു: കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നടത്തുന്ന ചടങ്ങിൽ പ്രോചാൻസലർ കൂടിയായ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എസ്ക്യൂട്ടീവ് കമ്മിറ്റി അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജൻ, കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപ്പാദന കമ്മീഷണറും ആയ ഡോ. ബി അശോക് ഐ.എ.എസ് എന്നിവർ പങ്കെടുക്കുന്നു.
ചടങ്ങിൽ, പ്രൊഫ. ഡോ. കടമ്പോട്ട് സിദ്ദിഖ്, ഹാക്കറ്റ് പ്രൊഫസർ, ഡയറക്ടർ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ, പോൾ തോമസ്, മാനേജിങ് ഡയറക്ടർ, സി ഇ ഓ, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവർക്ക് ‘ഹൊണോറിസ് കോസ’ നൽകി ആദരിക്കുന്നു.

കൃഷി, എഞ്ചിനീയറിംഗ്, ഫോറസ്റ്റ്രി എന്നീ 3 ഫാക്കൽറ്റികളിലായി 1039 വിദ്യാർത്ഥികളിൽ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തര ബിരുദം, 565 ബിരുദം 65 ഡിപ്ലോമ എന്നിവ നൽകുന്നു. പ്രശസ്ത സംഗീതജ്ഞനായ ശ്രീജിത്ത് ജി. കമ്മത്തും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തുന്ന  പ്രൌഢഗംഭീരമായ ഈ ചടങ്ങിൽ വിദ്യാർത്ഥികളെ കൂടാതെ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരും സന്നിഹിതരാകും.

തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു. പി. ബോണി, ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ, കാർഷിക കോളേജ് പബ്ലിക് റിലേഷൻസ് ഓഫീസർ. ഡോ. സംഗീത കെ.ജി. എന്നിവർ പങ്കെടുത്തു

error: Content is protected !!