ആശമാരുടെ എൻ. എച്ച്.എം. ഓഫീസ് മാർച്ച് നാളെ 21-8-25

ഓണറേറിയം വർദ്ധിപ്പിക്കുക, വർദ്ധിപ്പിച്ച ഇൻസൻ്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കാൻ നടപടി കൈക്കൊള്ളുക

192 ദിവസം പിന്നിട്ട് ആശാസമരം

തിരുവനന്തപുരം : കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച ഇൻസൻറ്റീവ് വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാർ നാളെ എൻ.എച്ച്.എം ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന രാപകൽ സമരത്തിൻ്റെ 193-ാം ദിവസമാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്.

സംസ്ഥാനത്തെ ആശമാർ നടത്തുന്ന ശക്തമായ സമരത്തിൻ്റെ ഭാഗമായി പാർലമെൻ്റിൽ നടന്ന ചർച്ചയെ തുടർന്നാണ് കേന്ദ്ര സർക്കാർ ആനുകൂല്യ വർധന പ്രഖ്യാപിച്ചത് എന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യുകയും മാധ്യമ റിപ്പോർട്ടുകൾ വരികയും ചെയ്തു. എന്നാൽ ഈ ഘട്ടത്തിലും ആശമാരോട് നിഷേധാത്മക സമീപനം പുലർത്തുകയും സമരത്തെ തകർക്കാൻ എൻ എച്ച് എം ഉൾപ്പെടെയുള്ള ഔദ്യോകിക സംവിധാനങ്ങളെ ഉപയോഗിക്കുകയാണ് സർക്കാർ.

രണ്ടാഴ്ച മുമ്പ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഗസ്റ്റ് 20 ന് പണിമുടക്ക് പ്രഖ്യാപിച്ച് എൻ എച്ച് എമ്മിന് നിയമപരമായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതേ ദിവസം സംസ്ഥാനത്തുടനീളം ആശമാർക്ക് വിവിധ പരിശീലനങ്ങളും പരിപാടികളും പ്രഖ്യാപിച്ച് സമരം പൊളിക്കൽ ശ്രമം മുമ്പത്തെപ്പോലെ തന്നെ തുടരുകയാണ് എൻ എച്ച് എം. എന്നാൽ സർക്കാർ അനുകൂല സംഘടന ആശമാരുടെ പേരിൽ നടത്തുന്ന പരിപാടി ദിവസം മുൻകൂട്ടി നിശ്ചയിച്ച പരിശീലനം മാറ്റിവെച്ച് സഹായിച്ചത് ഇതേ സർക്കാർ സംവിധാനമാണ്.

വേതന വർദ്ധനവും വിരമിക്കൽ ആനുകൂല്യവും തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 10ന് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. അതിഭീമമായ വിലക്കയറ്റത്തിൻ്റെയും ചാർജ്ജ് വർദ്ധനവുകളുടെയും ഈ സാഹചര്യത്തിൽ 233 രൂപ എന്ന തുഛമായ പ്രതിദിന വേതനം കൊണ്ട് ജീവിക്കാൻ കഴിയില്ല എന്ന് അശമാർ തുറന്നു പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കവും പ്രമുഖവ്യക്തികളും സാമൂഹ്യസാംസ്കാരിക നേതാക്കൻമാരും മത സാമുദായിക നേതാക്കൻമാരും സാധാരണ ജനങ്ങളും അടക്കം ജീവിതത്തിൻ്റെ നാനാതുറയിൽപ്പെട്ടവർ എല്ലാവരും ഈ സമരം ഏറ്റവും ന്യായയുക്തമായി ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടിട്ടും  സർക്കാർ അതിനു തയ്യാറാകാതെ കടും പിടിത്തത്തിലാണ്.  മുടി മുറിക്കൽ സമരം, നിരാഹാര സമരം, 45 ദിവസം നീണ്ടു നിന്ന രാപകൽ സമരയത്ര തുടങ്ങി പല ഘട്ടങ്ങൾ താണ്ടിയ സമരം സംസ്ഥാനത്തുടനീളം തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ 1000 പ്രതിഷേധ സദസ്സുകളുമായി മുന്നോട്ടു പോകുകയാണ്.

കേന്ദ്രം ആശമാരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചാൽ കേരളവും വർദ്ധിപ്പിക്കും എന്ന് മുഖ്യമന്ത്രിയടക്കം പല മന്ത്രിമാരും പൊതു മദ്ധ്യത്തിൽ ആവർത്തിച്ചു പറഞ്ഞ കാര്യമാണ്. ഇൻസൻ്റീവ് വർദ്ധനവിൻ്റെ തീരുമാനം പാർലമെൻ്റിലടക്കം അവതരിപ്പിച്ച് എൻ എച്ച് എം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടും അത് കള്ളമാണ് എന്ന് പ്രചരിപ്പിച്ച് തടി തപ്പാനാണ് സർക്കാർ ശ്രമിക്കുന്നത്. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയും ഓണറേറിയം വർദ്ധനവും ഉടൻ പ്രഖ്യാപിച്ച് സമരം ജനാധിപത്യപരമായ രീതിയിൽ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നതാണ്  ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാർ ചെയ്യേണ്ടത്. അത്തരം  ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അടിയുറച്ച് സമരത്തിൽ നിൽക്കുകയാണ് ആശാവർക്കർമാർ.

സ്ത്രീ തൊഴിലാളികൾ നടത്തുന്ന ഏറ്റവും ന്യായമായ സമരത്തെ തകർക്കാനുള്ള ഹീനശ്രമം സർക്കാർ തുടരുകയാണ്. ഈ നീക്കങ്ങളെ അവഗണിച്ച് ആശമാർ സമരത്തിൽ ശക്തമായി അണിനിരക്കും എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു.


എൻ എച്ച് എം ഓഫീസ് മാർച്ചിൻ്റെ ഡിമാൻഡുകൾ

1) ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക

2)ഇൻസൻ്റീവ് വർദ്ധനവ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ഉടനടി നടപ്പിലാക്കുക

3) വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക

4) ഉത്സവ ബത്ത 10,000 രൂപ നൽകുക

5) ഇൻസൻ്റീവിൽ മാനദണ്ഡം ഉൾപ്പെടുത്തി ഓണറേറിയം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക .പിടിച്ചു വച്ച തുക ഉടനടി വിതരണം ചെയ്യുക.

6 ) ഫെബ്രുവരി മാസത്തെ തടഞ്ഞു വച്ച വേതനം ഉടൻ നൽകുക

7) 10 വർഷം പൂർത്തീകരിച്ച് വിരമിച്ച എല്ലാ ആശമാർക്കും അർഹതപ്പെട്ട വിരമിക്കൽ ആനുകൂല്യമായ 20,000 രൂപ നൽകുക

8) 2018 മുതൽ അപകട മരണം, സ്ഥിരം അംഗവൈകലും എന്നിവക്ക് 2 ലക്ഷം രൂപയുടെയും ഭാഗികമായ അംഗവൈകല്യത്തിന് 1 ലക്ഷം രൂപയുടെയും ധന സഹായം ഉടനടി നൽകുക

9) ആശമാർക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ സ്കീമിൽ (AB – PMJAY) ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുക

error: Content is protected !!