
വിഷൻ2031 ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ചയായി. ‘കേരളീയ പൊതുവിദ്യാഭ്യാസം-മികവിന്റെ നാൾ വഴികൾ, നാളയുടെ പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്‌സൺ കെ. എൻ ഗണേഷ് കുമാർ സംസാരിച്ചു. രാജ്യത്തെ പാഠ്യപദ്ധതികളായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയവയ്ക്ക് തുല്യമായ വിദ്യാഭ്യാസമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല കുട്ടികൾക്ക് നൽകുന്നതെന്നും കുട്ടികളുടെ മാനസിക വികാസത്തിന് സ്‌കൂളുകളെ പോലെ സമൂഹത്തിനും തുല്യ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർ കുട്ടികൾക്കൊപ്പം ചേർന്ന് നല്ലൊരു സുഹൃത്തിനെ പോലെ ഇനിയുള്ള നാളുകളിൽ മുന്നോട്ട് പോകണം. സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ള കുട്ടികൾക്കും സാമൂഹിക തുല്യതയും മികച്ച വിദ്യാഭ്യാസവും നൽകണം. ആദിവാസി, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരായി പ്രവർത്തിക്കുക എന്നത് സമൂഹത്തിൽ വളരെയധികം ഉത്തരവാദിത്തമുള്ള ഒരു ജോലിയാണെന്ന് ‘നാളെയുടെ അധ്യാപകരും ടീച്ചർ പ്രൊഫഷണലിസവും’ എന്ന വിഷയത്തിൽ സംസാരിച്ച ഡൽഹി സർവകലാശാല പ്രൊഫ.നമിത രംഗനാഥൻ പറഞ്ഞു. ഭാവി തലമുറയെ വളർത്തുകയും തളർത്തുകയും ചെയ്യാൻ സാധിക്കുന്ന ജോലിയിൽ പ്രവർത്തിക്കുമ്പോൾ അതീവ ശ്രദ്ധയും കാര്യക്ഷമതയും ഉണ്ടാവണം. നിരന്തരമായ പരിശീലനം അധ്യാപകർക്ക് നൽകേണ്ടതുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ചെറിയ കമ്മ്യൂണിറ്റികൾ ഉണ്ടാകുകയും അവയിലൂടെ സാമൂഹിക ആശയങ്ങളും കുട്ടികളുടെ വളർച്ചക്കായുള്ള പൊതുവായ അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യാനാകും. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വന്നാലും ഭാവിയിൽ അധ്യാപകരുടെ പ്രാധാന്യം വർധിക്കുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.
ഗുണമേന്മ വിദ്യാഭ്യാസം-കാര്യക്ഷമമായ ഭരണനിർവഹണം എന്ന വിഷയത്തിലായിരുന്നു അഹമ്മദാബാദ് ഐഐഎമ്മിലെ പ്രഫസർ കന്തൻ ശുക്ല സംസാരിച്ചത്. നിലവിൽ പിന്തുടരുന്ന വിദ്യാഭ്യാസ രീതിയിൽ കാര്യമായ മാറ്റം വരുത്തിയാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെയും വിദ്യാർത്ഥികളുടേയും നിലവാരം ഉയർത്താനാകുകയുള്ളൂ. പാഠപുസ്തകങ്ങൾ മാത്രം പഠിച്ചാൽ വിദ്യാർത്ഥികളുടെ കഴിവ് വർദ്ധിപ്പിക്കാൻ ആകില്ല. നിലവിൽ പുസ്തകങ്ങൾ കോപ്പി പേസ്റ്റ് ചെയ്യുന്ന തരത്തിലാണ് വിദ്യാർത്ഥികൾ പഠിച്ചു പോകുന്നത്. ഓരോ വർഷവും ഓരോ ക്ലാസുകളിലേയും വിദ്യാർത്ഥികളെ പ്രത്യേകം വിലയിരുത്തണം. അതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും നൽകുന്ന വിദ്യാഭ്യാസത്തിൽ മാറ്റം വരുത്തണം. ഒരു വർഷം 15 മുതൽ 16 ലക്ഷം വരെ വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കുന്നു. എന്നാൽ 1.6 ലക്ഷം പേർക്ക് മാത്രമാണ് ആ മേഖലയിൽ തൊഴിൽ നേടാനാകുന്നതെന്ന്. സ്ഥാപനങ്ങൾക്കാവശ്യം പുസ്തകങ്ങൾ മനഃപാഠമാക്കിയവരെയല്ല, പ്രശ്‌നങ്ങൾ പരിഹരിക്കാനും മേഖലയിൽ കഴിവ് തെളിയിക്കാനും സാധിക്കുന്നവരെയാണ്. അതിനാൽ അത്തരം രീതികളിലേക്ക് വിദ്യാഭ്യാസത്തിന്റെ നിലവാരം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി രംഗത്ത് ലോകം കൈവരികുന്ന നേട്ടങ്ങൾക്കൊപ്പം അതിവേഗം വളരുന്ന സംസ്ഥാനമാണ് കേരളമെന്നും, കേരളത്തിന്റെ സ്വതന്ത്ര സോഫറ്റ് വെയർ ഉപയോഗവും പ്രചാരണവും വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിക്കുന്നതെന്നും ഓപ്പൺ ഇൻവെൻഷൻ നെറ്റ് വർക്ക് ഇന്ത്യൻ പ്രതിനിധി വെങ്കിടേഷ് ഹരിഹരൻ ചർച്ചയിൽ പറഞ്ഞു. ‘വളരുന്ന സാങ്കേതികവിദ്യ, മാറേണ്ട സ്‌കൂൾ വിദ്യാഭ്യാസ രീതിശാസ്ത്രങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കൈറ്റ് വിക്ടേസ് ചാനലിന്റെ പ്രവർത്തനങ്ങൾ മറ്റുസംസ്ഥാനങ്ങളും മാതൃകയാക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതിവേഗം വളരുന്ന ഐ.ടി രംഗം 2031 ൽ വലിയ പുരോഗതികൾ കൈവരിക്കുമെന്നും അത്മുന്നിൽ കണ്ട് വിദ്യാഭ്യാസവകുപ്പ് ഇത്തരമൊരു വിഷയം സെമിനാറിന്റെ ഭാഗമായി ഉൾപെടുത്തിയത് പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
