
തിരുവനന്തപുരം:-
കേരള കൾച്ചറൽ ഫോറത്തിൻ്റെ ‘സത്യൻ ചലച്ചിത്ര പുരസ്കാരം’ നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള ഉർവശി മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ പി. ടി. കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവരടങ്ങിയ ജൂറിയാണ് ഉർവശിയെ അവാർഡിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രത്യേകം രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം അനശ്വര നടൻ സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9ന് ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യുമെന്ന് കേരളം കൾച്ചറൽ ഫോറം പ്രസിഡന്റ് ജോൺ മനോഹറും ജനറൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസും അറിയിച്ചു.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രൻസ്, ഇന്ദ്രജിത്ത്, കെ. പി. എ.സി. ലളിത, സുകുമാരി, കാവ്യ മാധവൻ, അപർണ ബാലമുരളി, തുടങ്ങിയവർ നേരത്തെ അവാർഡിന് അർഹരായിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തിലെ പ്രമുഖ നടിയാണ് ഉര്‍വശി. 1970-കളുടെ അവസാനം ബാലതാരമായി അഭിനയജീവിതം ആരംഭിച്ച അവര്‍ 1983-ല്‍ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മുന്താണെ മുടിച്ചു’ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത ഉര്‍വശി, സ്വാഭാവികമായ അഭിനയശൈലിയും ഹാസ്യനൈപുണ്യവും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയിട്ടുണ്ട്. നാല് പതിറ്റാണ്ടിലെ അഭിനയ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ ‘അച്ചുവിന്റേ അമ്മ’ എന്ന ചിത്രത്തിലെ അഭിനയത്തിനും, 2024-ല്‍ പുറത്തിറങ്ങിയ ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ അഭിനയത്തിനും മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1989, 1990, 1991, 1992 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടി.
