>>>> റണ്ണേഴ്സിന് മെട്രോ യാത്ര സൗജന്യം
>>>> പുലർച്ചെ മൂന്ന് മുതൽ മെട്രോയുടെ പ്രത്യേക സർവീസ്
>>>> ഫ്ലാഗ് ഓഫ് പുലർച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ
കൊച്ചി: നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി.
റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ബൈജു പോൾ, ശബരി നായർ, ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ എന്നിവർ ചേർന്നാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.
മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങി എം.ജി റോഡ്, തേവര ജംഗ്ഷൻ, ഓൾഡ് തേവര റോഡ്, ചർച്ച് ലാൻഡിംഗ് റോഡ്, ഫോർഷോർ റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം, കലമുക്ക് ജംഗ്ഷൻ, വല്ലാർപാടം ഐസിടി ഹൈവേ, കോതാട് – മൂലമ്പിള്ളി പാലം, വല്ലാർപാടം ജംഗ്ഷൻ, ഗോശ്രീ പാലം, ചാത്യാത്ത് റോഡ്, മറൈൻ ഡ്രൈവ്, ദർബാർ ഹാൾ റോഡ്, എം.ജി റോഡ് വഴി വീണ്ടും മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തന്നെ സമാപിക്കുന്ന രീതിയിലാണ് റൂട്ടിൻ്റെ ക്രമീകരണം.
ഫെബ്രുവരി എട്ടിന് പുലർച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഫുൾ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. ഹാഫ് മാരത്തൺ അഞ്ച് മണിക്കും പത്ത് കിലോമീറ്റർ റൺ ആറു മണിക്കും മൂന്ന് കിലോമീറ്റർ രാവിലെ 7 നും ആരംഭിക്കും.
റണ്ണേഴ്സിൻ്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാവിധ പരിശോധനാ സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു. ഡോക്ടർമാർ, നഴ്സസ്, പാരമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറിലധികം ആരോഗ്യ പ്രവർത്തകരാണ് പരിചരണത്തിനായുള്ളത്. വിവിധയിടങ്ങളിലായി പത്ത് മെഡിക്കൽ പോയിന്റുകളും അഞ്ച് ആംബുലൻസും സജ്ജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാരത്തൺ ദിനത്തിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി കൊച്ചി മെട്രോ സൗജന്യ യാത്രയും പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ക്ലിയോ സ്പോർട്സ് ഡയറക്ടർ ബൈജു പോൾ പറഞ്ഞു. ഫെബ്രുവരി എട്ടിന് പുലർച്ചെ മൂന്ന് മുതൽ മെട്രോ സർവീസ് ആരംഭിക്കും. ആലുവയിൽ നിന്ന് നാലു സർവീസും തൃപ്പൂണിത്തറയിൽ നിന്ന് രണ്ട് സർവീസുമാണ് നടത്തുക.
മൂന്നു മണിക്ക് ശേഷം 4.30, 5.00, 5.30 എന്നീ സമയങ്ങളിലും ആലുവയിൽ നിന്ന് സർവീസ് ഉണ്ടാകും. തൃപ്പൂണിത്തുറയിൽ നിന്ന് മൂന്നു മണിക്ക് ശേഷം അഞ്ചു മണിക്കാകും പ്രത്യേക സർവീസ് നടത്തുക. സൗജന്യ യാത്രയ്ക്കായി ഔദ്യോഗിക ‘മാരത്തൺ ബിബ്’ കാണിച്ചാൽ മതിയാകും. തിരികെയുള്ള യാത്ര രാവിലെ 11 മണി വരെ സൗജന്യമാണ്. കെഎംആർഎൽ നൽകുന്ന ഈ പിന്തുണ മാരത്തണിന്റെ വിജയത്തിന് വലിയ മുതൽക്കൂട്ടാണെന്നും ബൈജു പോൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ കൺസൾട്ടൻ്റ് ഡോ. സാവിത്രി, ആസ്റ്റർ മെഡ്സിറ്റി സ്പോർട്സ് മെഡിസിൻ കൺസൾട്ടൻ്റ് ഡോ. സിദ്ധാർത്ഥ് ഉണ്ണിത്താൻ എന്നിവരും പങ്കെടുത്തു.

