കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ദുരന്തം സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ അപകടം സർക്കാരിൻ്റെ സൃഷ്ടിയാണ്. സമ്പൂർണപരാജയമായ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യവകുപ്പിൻ്റെ അലംഭാവം തുടരുകയാണ്. കേരളം നമ്പർ വൺ എന്ന് പറയുന്ന മന്ത്രി ഇതിന് മറുപടി പറയണം. കോഴിക്കോട് സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തണം. ഏഷ്യയിലെ ഏറ്റവും മികച്ച നിലവാരമുണ്ടായിരുന്ന ആശുപത്രിയിൽ അഞ്ചുപേർ മരിക്കാനിടയായ സംഭവമുണ്ടായത് ഗൗരവതരമാണ്. ആരോഗ്യവകുപ്പോ ജില്ലാ ഭരണകൂടമോ ദുരന്തമുണ്ടായപ്പോൾ ഇടപെട്ടില്ല. കോഴിക്കോടുകാരായ മന്ത്രിമാർ പോലും ഇതിൽ ഇടപെട്ടില്ല. അവർക്ക് ശ്രദ്ധ മറ്റു പല കാര്യങ്ങളിലുമാണ്
രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് സംസ്ഥാന സർക്കാരിൻ്റെ ഔദാര്യത്തിലല്ല. അത് കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഏത് ബിജെപി പ്രിസിഡൻ്റ് വന്നാലും അവരെ പരിഹസിച്ച് വായടപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതൊന്നും വകവെച്ച് കൊടുക്കാനാവില്ല. പ്രോട്ടോകോൾ അനുസരിച്ചാണ് രാജീവ് ചന്ദ്രശേഖർ നേരത്തെ വേദിയിൽ വന്നത്. അതിന് ശേഷം ബ്രിട്ടാസും വിൻസെൻ്റും റഹീമുമെല്ലാം വന്നു. എന്നാൽ അതൊന്നും വിമർശകർ കണ്ടില്ലല്ലോ. ജനാധിപത്യവിരുദ്ധമായ പ്രവൃത്തി ആര് ചെയ്താലും അതിനെ എതിർക്കും. രാജീവ് ചന്ദ്രശേഖർ മുദ്രാവാക്യമല്ല ഭാരത് മാതാ കി ജയ് ആണ് വിളിച്ചത്. പിണറായി വിജയൻ ഒഴികെ എല്ലാവരും വിളിക്കുന്നതാണത്. മന്ത്രി വിഎൻ വാസവൻ എൽഡിഎഫിൻ്റെ മുദ്രാവാക്യം വിളിച്ചപ്പോൾ ബിജെപി അദ്ധ്യക്ഷനെ വിമർശിച്ചവർ എവിടെയായിരുന്നു. മരുമോനായത് കൊണ്ട് മാത്രം വേദിയിൽ ഇരിക്കാനാവില്ലെന്ന് റിയാസ് മനസിലാക്കണം. അദ്ദേഹത്തിൻ്റെ വിഷമം എല്ലാവർക്കും മനസിലാകും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യയും മകളും കൊച്ചുമോനും പങ്കെടുക്കുന്നത് പോലെയല്ല പ്രധാനമന്ത്രിയുടെ ചടങ്ങ്.
കേരളത്തിൻ്റെ അഭിമാനമായ ചടങ്ങിൽ നിന്നും വിട്ടു നിന്ന പ്രതിപക്ഷം ആത്മഹത്യപരമായ സമീപനമാണ് സ്വീകരിച്ചത്. തലയിൽ ആൾ താമസം ഇല്ലാത്തയാളാണ് താനെന്ന് വിഡി സതീശൻ വീണ്ടും തെളിയിച്ചു. വിഴിഞ്ഞം ചടങ്ങ് യുഡിഎഫ് ബഹിഷ്ക്കരിച്ചത് ആന മണ്ടത്തരമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.