Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നേപ്പാളിൽ മിന്നൽ പ്രളയം: അന്വേഷിച്ച 82 പേരിൽ 60 കേരളീയർ സുരക്ഷിതർ; ഇനി കണ്ടെത്താനുള്ളത് 8 പേർ

14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്; ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് കേരളീയരുമായി ഉൾപ്പെടെ എട്ടുപേരുമായി ബന്ധപ്പെടാനായില്ല.

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് മേഖലയിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ 60 കേരളീയർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഓഗസ്റ്റ് 27 വൈകിട്ടുവരെ വിവിധ ഹെൽപ്പ് ഡെസ്കുകളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവന്റെ നേതൃത്വത്തിൽ നടത്തിയ ഏകോപനത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്. അന്വേഷണമെത്തിയ 82 പേരിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കും കൈമാറിയിട്ടുണ്ട്.

അതേസമയം, നാല് ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളീയർ ഉൾപ്പെടെ എട്ടുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. ഇവരെ സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇവരുടെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം തുടരുകയാണ്.

കൈലാസ് മാനസരോവർ സംഘം സുരക്ഷിതം

കൈലാസ് മാനസരോവർ യാത്രയ്ക്കായി നേപ്പാളിലെത്തിയ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘം നിലവിൽ സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്.

വൈകുന്നേരത്തോടെ സംഘം സാഗയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 29ന് രാവിലെ സാഗയിൽ നിന്ന് കൊദാരി–നയാലം ബോർഡർ ക്രോസിംഗ് വഴി കാഠ്മണ്ഡുവിലേക്ക് സംഘം യാത്ര തിരിക്കും. തുടർന്ന് ഓഗസ്റ്റ് 31ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ഇന്ത്യയിലേക്ക് മടങ്ങാനാണ് പദ്ധതിയെന്നാണ് വിവരം.

സംഘത്തിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് നിരീക്ഷിച്ചുവരികയാണ്.

നേപ്പാളിൽ കുടുങ്ങിയവരിൽ ചിലർ ഇന്ത്യയിലെത്തി

മറ്റ് ചില കേരളീയർ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് മേഖലയിലും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

നേപ്പാളിലെ ലങ്‌ടാങിലെ തുലോ സ്യാബ്രുവിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും, കർണാലി പ്രവിശ്യയിലെ ജെജെർകോട്ടിൽ യാത്രാതടസ്സം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് മടങ്ങാൻ നോർക്കയുടെ സഹായം

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്ന കേരളീയർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇതിനായി നോർക്കയുടെ ഹെൽപ്പ് ഡെസ്കുകളുമായോ ഡൽഹിയിലെ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാം.

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്കുകൾ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 27 വൈകിട്ടുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് 82 പേരുടെ പട്ടിക തയ്യാറാക്കിയത്.

നേപ്പാളിലെ പ്രളയബാധിത മേഖലകളിൽ കുടുങ്ങിയതായി സംശയിക്കുന്നവരുടെ വിവരങ്ങൾ അധികൃതർ തുടർന്നും പരിശോധിച്ചുവരികയാണ്.

error: Content is protected !!