ശ്രീചിത്ര തിരുനാൾ എൻജിനീയറിങ് കോളേജിൽ പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു.
കാലത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പാപ്പനംകോട്
ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം
നിർവഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.
ഇന്ത്യയിൽ തന്നെ അപൂർവമായ സിവിൽ കൺസ്ട്രക്ഷൻ–റോഡ് ഡിസൈനിംഗ് കോഴ്‌സ് ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആരംഭിക്കണമെന്നും, ഈ കോഴ്‌സിന് കേരള സർവകലാശാലയിൽ തുടക്കം കുറിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പുതിയ കോഴ്‌സുകളിലൂടെ വിദ്യാർത്ഥികൾ തൊഴിൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കേവലം കെട്ടിടങ്ങൾ ഉയർത്തുന്നതല്ല, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ പാഠ്യപദ്ധതിയിലും അടിസ്ഥാന സൗകര്യങ്ങളിലും കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ നയമെന്നും പുതിയ അക്കാദമിക് ബ്ലോക്ക് യാഥാർത്ഥ്യമാകുന്നതോടെ കോളേജിന്റെ വിദ്യാഭ്യാസ നിലവാരത്തിൽ ഗണ്യമായ മുന്നേറ്റമുണ്ടാകുമെന്ന്
ചടങ്ങിന് അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒമ്പത് കോടി രൂപ ചെലവിൽ മൂന്ന് നിലകളുള്ള കെട്ടിടമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ നാല് വലിയ ലാബുകൾ, സ്റ്റോർ റൂം, സ്റ്റാഫ് റൂം എന്നിവയും ഒന്നാം നിലയിൽ മൂന്ന് ലാബുകൾ, ഒരു ക്ലാസ് റൂം, മൂന്ന് സ്റ്റാഫ് റൂമുകൾ, സ്റ്റോറും, രണ്ടാം നിലയിൽ നാല് ക്ലാസ് റൂമുകൾ, എച്ച്ഒഡി റൂം, സ്റ്റാഫ് റൂം, ലേഡീസ്–ജെന്റ്സ് വെയിറ്റിംഗ് റൂമുകൾ എന്നിവയും സജ്ജീകരിക്കും. എല്ലാ നിലകളിലും ടോയ്ലെറ്റ് സൗകര്യവും ലിഫ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളേജിൽ നടന്ന ചടങ്ങിൽ കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി എസ് പ്രേമോജ് ശങ്കർ, പ്രിൻസിപ്പൽ സി സതീഷ് കുമാർ, ബയോടെക്നോളജി വകുപ്പ് മേധാവി കെ. ബി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

