കെ.സി.എ. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ നിയമ പരിധിയിൽ വരുമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ആക്ടിന് പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ  ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.സി.എ. എറണാകുളം ജില്ലാ സെക്രട്ടറി കാർത്തിക് വർമ്മ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്.
ജസ്റ്റിസ് ജെ. ബി. പർദ്ധിവാല, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ കെ.സി.എ. ഉന്നയിച്ച നിയമപരമായ വാദങ്ങൾ പ്രഥമദൃഷ്ട്യാ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള വിധി. എന്നാൽ, അസോസിയേഷന്റെ സ്വയംഭരണാധികാരത്തെയും നിയമപരമായ നിലനിൽപ്പിനെയും ബാധിക്കുന്നതാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കെ.സി.എ. സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കെ.സി.എയുടെ പ്രവർത്തനങ്ങൾ തികച്ചും സുതാര്യമാണെന്നും നിയമപരമായ ചട്ടക്കൂടിനുള്ളിലാണെന്നും അസോസിയേഷൻ കോടതിയിൽ വ്യക്തമാക്കി.
സുപ്രീം കോടതിയിൽ കെ.സി.എയ്ക്ക് വേണ്ടി പ്രമുഖ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ, അഡ്വ. രജിത് കെ.സി, അഡ്വ. കെ.എൻ. അഭിലാഷ് എന്നിവർ ഹാജരായി.

error: Content is protected !!