മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

NEWS TRIVANDRUM

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി ആശ്രമത്തിൽ ‘ദേശീയ മതാന്തര സംവാദം’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ ‘ഇന്ത്യൻ ഭരണഘടനയും മതമൂല്യങ്ങളും’ എന്ന വിഷയമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആർട്സ് ആൻഡ് കൾച്ചർ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് സംവാദം സംഘടിപ്പിക്കുന്നത്.

സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും.വിവിധ മതവിഭാഗങ്ങളെയും ആത്മീയ പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചീഫ് സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്ത, മാതാ അമൃതാനന്ദമയീ മഠം പ്രതിനിധി സ്വാമി അമൃതാനന്ദപുരി, തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ പ്രതിനിധികൾ, ശിവഗിരി മഠം ഉൾപ്പെടെയുള്ള വിവിധ ആത്മീയ സ്ഥാപനങ്ങളിലെ സന്യാസിമാർ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ പ്രമുഖ മതമേലധ്യക്ഷന്മാരും വിവിധ സഭകളിലെ സന്ന്യാസിമാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.സമസ്ത മതങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിനുമാണ് സംവാദം ലക്ഷ്യമിടുന്നത്.രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിനും ശ്രീകരുണാകര ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കും മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

“ഭരണാശയം നന്മ നിറഞ്ഞതായിരിക്കണം” എന്ന ഗുരുവചനം പ്രാവർത്തികമാക്കുന്നതിനും ജനങ്ങൾക്കിടയിൽ പരസ്പര സ്നേഹവും രാജ്യസ്നേഹവും വളർത്തുന്നതിനും പരിപാടി സഹായകരമാകുമെന്ന് സംഘാടകർ പറഞ്ഞു.