സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്.
തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് സെമിയില്‍. ചൊവ്വാഴ്ച ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കാണ് തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്. കാസര്‍കോടിനായി ക്യാപ്റ്റന്‍ ഉമ്മര്‍ അഫാഫ് രണ്ടും ഹേമന്ത് സനില്‍കുമാര്‍, മുഹമ്മദ് നിജാദ് എന്നിവര്‍ ഒരോ ഗോളും നേടി.കളിയുടെ 19ാം മിനിട്ടില്‍ ഉമര്‍ അഫാഫാണ് കാസര്‍കോടിനായി ആദ്യ വെടിപൊട്ടിച്ചത്. മധ്യനിരയില്‍ നിന്ന് ഒറ്റക്ക് പന്തുമായി കുതിച്ച അഫാഫിനെ തടയാന്‍ പ്രതിരോധനിരക്കായില്ല. പെനല്‍ട്ടി ബോക്സിനുള്ളില്‍ നിന്ന് അഫാഫ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളി മുഹമ്മദ് ഷഹീന്‍ തട്ടിയകറ്റിയെങ്കിലും പന്ത് എത്തിയത് വീണ്ടും അഫാഫിന്‍റെ കാലുകളില്‍. വീണുകിടന്ന ഷഹീനിന്‍റെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് പറത്തിവിടാന്‍ ഇത്തവണ അഫാഫിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.സ്കോര്‍(1-0).
രണ്ടാം പകുതിയുടെ ആദ്യ മിനിട്ടില്‍ അഫാഫ് തലസ്ഥാനത്തിന്‍റെ ഗോള്‍മുഖത്ത് വീണ്ടും ഇടിത്തീയായി.സ്കോര്‍ (2-0). 50ാം മിനിട്ടില്‍ പെനല്‍ട്ടി ബോക്സിനുള്ളില്‍ മുന്നേറ്റതാരം ജിഷ്ണുവിനെ പിന്നില്‍ നിന്ന് വീഴ്ത്തിയതിന് റഫറി പെനല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഹേമന്ത് സനില്‍കുമാറിന് പിഴച്ചില്ല.സ്കോര്‍ 3-0. അവസാന മിനിട്ടുവരെ തിരിച്ചടിക്കാന്‍ തിരുവനന്തപുരം കിണഞ്ഞ് ശ്രമിച്ചെങ്കിലും കാസര്‍കോടിന്‍റെ കോട്ടതകര്‍ക്കായില്ല. ഒടുവില്‍ തിരുവനന്തപുരത്തിന്റെ പെട്ടിയിൽ അവസാന ആണിയടിച്ചുകൊണ്ട് 89ാം മിനിട്ടില്‍ മുഹമ്മദ് നിജാദിന്‍റെ വകയായി നാലാം ഗോളുമെത്തി.വെള്ളിയാഴ്ച നടക്കുന്ന ആദ്യസെമിയില്‍ കോട്ടയമാണ് കാസര്‍കോടിന്‍റെ എതിരാളികള്‍.
*കോഴിക്കോടിന് ആലപ്പുഴയുടെ മടക്ക ടിക്കറ്റ്*
മറ്റൊരു മത്സരത്തിൽ കോഴിക്കോടിനെ തകർത്ത് ആലപ്പുഴ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഷൂട്ടൗട്ടിലൂടെയാണ് (5-4) കോഴിക്കോടിനെ മലർത്തിയടിച്ചത്. നിശ്ചിത സമയം പൂർത്തിയാകുമ്പോൾ ഇരുടീമും 2-2 എന്ന നിലയിലായിരുന്നു. തുടർന്ന് മത്സരം പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അഞ്ച് കിക്കുകളിൽ കോഴിക്കോടിന്റെ മൂന്ന് കിക്കുകളും ലക്ഷ്യം കാണാതെ പോയപ്പോൾ നാലെണ്ണത്തിൽ മൂന്നും വലയിലേക്ക് അടിച്ചുകയറ്റിയാണ് ആലപ്പുഴ വിജയം കൊയ്തത്.
44ാം മിനിട്ടിൽ മുഹമ്മദ് നിയാദിലൂടെയാണ് ആലപ്പുഴ അക്കൗണ്ട് തുറന്നത്. എന്നാൽ ആഘോഷത്തിന് അധികമായുസ് ഉണ്ടായിരുന്നില്ല. 52ാം മിനിട്ടിൽ ക്യാപ്റ്റൻ അഹമ്മദ് ഷമീലിലൂടെ കോഴിക്കോട് തിരിച്ചടിച്ചു. ടച്ച് ലൈനിന് സമീപത്തുനിന്നും അഹമ്മദ് ഷമീലെടുത്ത ഫ്രീ കിക്ക് ഗോളിയെയും പ്രതിരോധനിരയെയും ഗാലറിയെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് സെക്കന്റ് പോസ്റ്റിലേക്ക് മഴവില്ലായി പറന്നിറങ്ങുകയായിരുന്നു.സ്കോർ (1-1). 87ാം മിനിട്ടിൽ ഇ.കെ. ഷാമിൽ ആലപ്പുഴയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം അവശേഷിക്കെ 98ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ റിബിൻ പോളിന്റെ ഹെഡറിലൂടെ കോഴിക്കോട് തിരിച്ചടിച്ചതോടെ സ്കോർ സമനിലയിലായി. ഇതോടെ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു.








