തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററും ബിജെപി കേരളം സംസ്ഥാന സമിതി അംഗവുമായിരുന്ന കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം ബിജെപിക്കും മാധ്യമലോകത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിൽ മാധ്യമപ്രവർത്തനത്തിനും പൊതുപ്രവർത്തനത്തിനും കെ. കുഞ്ഞിക്കണ്ണൻ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു.
സമർപ്പിതനായ കാര്യകർത്താവ്, നിർഭയനായ പത്രപ്രവർത്തകൻ, ആഴത്തിലുള്ള രാഷ്ട്രീയ നിരീക്ഷകൻ, മികച്ച ഗ്രന്ഥകാരൻ എന്നീ നിലകളിൽ കെ. കുഞ്ഞിക്കണ്ണൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രം ഒന്നാമത്’ എന്ന ആശയത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും പൊതുജീവിതത്തിലെ സത്യസന്ധതയും എന്നും ഓർമ്മിക്കപ്പെടും. കെ.ജി. മാരാരുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ശ്രദ്ധേയമായ ജീവചരിത്രം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ രചനകളും സംഭാവനകളും വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ജന്മഭൂമിയുടെ വളർച്ചയിലും ബിജെപിയുടെ ആശയപ്രചാരണത്തിലും കെ. കുഞ്ഞിക്കണ്ണൻ വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം ബിജെപിക്കും മാധ്യമലോകത്തിനും പൊതുസമൂഹത്തിനും ഒരുപോലെ തീരാനഷ്ടമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഈ ദുഃഖഘട്ടത്തിൽ കെ. കുഞ്ഞിക്കണ്ണന്റെ കുടുംബാംഗങ്ങളുടെയും ജന്മഭൂമിയിലെ സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
