തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് പറഞ്ഞു. ആത്മഹത്യാ സംഭവങ്ങളെ സെൻസേഷണൽ രീതിയിൽ അവതരിപ്പിക്കുന്നതിന് പകരം, പ്രതീക്ഷയും സഹായം തേടാനുള്ള പ്രാധാന്യവും മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തപരമായ മാധ്യമ സമീപനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, വേണാട് ഗിൽഡ് ഓഫ് സൈക്യാട്രിസ്റ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സോണിച്ചൻ പി. ജോസഫ്.
ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആത്മഹത്യാ വാർത്തകളിലെ അമിത പ്രാധാന്യം, സെൻസേഷണൽ തലക്കെട്ടുകൾ, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ ഒഴിവാക്കി പ്രതിരോധം, മാനസികാരോഗ്യം, സഹായം തേടൽ തുടങ്ങിയ സന്ദേശങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ശിൽപ്പശാലയിൽ അഭിപ്രായപ്പെട്ടു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സെക്രട്ടറി ഡോ. ജി. മോഹൻ റോയ്, ബ്രാഞ്ച് പ്രസിഡന്റ് ഡോ. സാഗർ ടി. പി., ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ പി. വി. മുരുകൻ, വേണാട് ഗിൽഡ് ഓഫ് സൈക്യാട്രിസ്റ്റ്സ് ട്രഷറർ ഡോ. അരുണ്‍ വി. എന്നിവർ സംസാരിച്ചു.
ഡോ. അരുണ്‍ ബി. നായർ, ഇ. പി. അനിൽ, അഡ്വ. ജെ. സന്ധ്യ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്തപരമായ റിപ്പോർട്ടിംഗ് രീതികൾ പരിചയപ്പെടുത്തുന്നതായിരുന്നു ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം.
