ആധുനിക രീതിയില്‍ സജ്ജീകരിച്ച തെരുവ് വിളക്ക് സംവിധാനം ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരമന മുതല്‍ പ്രാവച്ചമ്പലം വരെ ദേശീയപാതയില്‍ സ്ഥാപിച്ച ആധുനിക തെരുവ് വിളക്ക് സംവിധാനം ഉദ്ഘാടനം ചെയ്തു. ബഹു. പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. പൊതുമരാമത്ത്, ടൂറീസം വകുപ്പ് മന്ത്രി ശ്രീ. പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഹു. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് ഓണ്‍ലൈനായി പ്രത്യേക സന്ദേശം നല്‍കി. മേയര്‍ ആര്യ രാജേന്ദ്രന്‍.എസ് സ്വാഗതം ആശംസിച്ചു.

തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.94 കോടിരൂപ ചെലവഴിച്ചാണ് ആധുനികരീതിയില്‍ ദേശീയപാത മീഡിയനില്‍ എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള റോഡില്‍ നേരത്തെതന്നെ എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഒന്നാം റീച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള റോഡില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. ഇത് രാത്രികാലങ്ങളില്‍ ഒട്ടനവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നത് നഗരസഭയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍വ്വഹണം നടത്തി ഈ മേഖലയില്‍ ആധുനിക തെരുവ് വിളക്ക് സംവിധാനം സ്ഥാപിച്ചത്.

പാപ്പനംകോട്-നേമം റൂട്ടില്‍ റോഡ് മുറിച്ചു കടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ പ്രദേശത്ത് ഫെന്‍സിംഗും സ്ഥാപിക്കുകയുണ്ടായി. 184 എല്‍.ഇ.ഡി ലൈറ്റുകളാണ് ഇത്തരത്തില്‍ ഈ പ്രദേശത്ത് സ്ഥാപിച്ചത്. റോഡ് മീഡിയനിലെ ഐലന്റ് സൗന്ദര്യവല്‍ക്കരണവും ഇതോടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്മാര്‍ട്ട് സിറ്റി പ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!