തുടർച്ചയായി നാലാം മാസവും ചരക്ക് കൈകാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംസ്ഥാനത്ത്. മെയ് മാസത്തിൽ 1.04 ലക്ഷം കണ്ടെയ്‌നറാണ് കൈകാര്യം ചെയ്‌തത്. ഏപ്രിലിൽ 1,04,413 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്‌തിരുന്നു. ദക്ഷിണ, കിഴക്കൻ തുറമുഖങ്ങളിൽവച്ച് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്‌താണ് മുന്നിലെത്തിയത്. മാർച്ചിൽ 1,08,770 ടിഇയുവും ഫെബ്രുവരിയിൽ 78,833 ടിഇയുവും എന്നനിലയിലായിരുന്നു വിഴിഞ്ഞത്തെ ചരക്ക് നീക്കം.
ശരാശരി 50 കപ്പൽ പ്രതിമാസം എത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈ 11 മുതൽ ഇതുവരെ 7.33 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്‌തു. എംഎസ് സി മിഷേൽ കപ്പെല്ലിനി, തുർക്കി എന്നിവയും വിഴിഞ്ഞത്ത് എത്തി. എംഎസ് സിയുടെ ആഫ്രിക്ക എക്സ്പ്രസ് സർവീസിന്റെ ഭാഗമായിരുന്നു കപ്പെല്ലിനി. തുർക്കി ജേഡ് സർവീസിന്റെ ഭാഗവും. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുള്ള എംഎസ്‌സിയുടെ ജേഡ് സർവീസുപോലെ ആഫ്രിക്കയുടെ കിഴക്കൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഫ്രിക്കൻ സർവീസും തുറമുഖത്ത് സ്ഥിരമായി എത്തുന്നുണ്ട്.