തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. തിങ്കളാഴ്‌ച രാത്രി 12.30നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് അതിഥിയായി എത്തിയത്. കുഞ്ഞിന് ജൂൺ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു. 2.700 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി.
പല സാഹചര്യങ്ങളാൽ സംരക്ഷിക്കാൻ കഴിയാതെ രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുരുന്നുകളെ കൈയ്യ് നീട്ടി സ്വീകരിച്ച് മാതൃത്വത്തിന്റെ സ്നേഹവാത്സല്യങ്ങളോടെ സംരക്ഷിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം 7 കുട്ടികളെയും ആലപ്പുഴയിൽ 3 കുട്ടികളും ഉൾപ്പെടെ 10 കുഞ്ഞുങ്ങളാണ് പരിചരണയ്‌ക്കായി ലഭിച്ചത്. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്. സർക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും സമിതിയുടെയും തീവ്രമായ ബോധവത്‌കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നിർഭാഗ്യവും അപമാനവുമെന്ന നിലയിൽ നിന്ന് കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിന്റെ സംരക്ഷണാർത്ഥം എത്തിക്കുന്നതെന്ന് ജി.എൽ. അരുൺ ഗോപി പറഞ്ഞു. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞു. കഴിഞ്ഞ 26മാസത്തിനിടയിൽ സമിതി ഇപ്രകാരം 163 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്. ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
