പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: പി. സതീദേവി

പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. സതീദേവി.

സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നവയാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച വൈശാഖ മാർഗനിർദ്ദേശങ്ങൾ പശ്ചാത്തലമാക്കിയാണ് പോഷ് ആക്ട് 2013 രാജ്യം നടപ്പിലാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് ആവശ്യമായ വകുപ്പുകൾ ഈ നിയമത്തിലുണ്ട്. തൊഴിലിടമെന്നാൽ തൊഴിൽ സ്ഥാപനം മാത്രമല്ല, ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയും വീടും വരെ ഇതിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. പീഡനമെന്നാൽ ശരീരികമായ അതിക്രമം മാത്രമല്ല, മാനസികവും വൈകാരികപരമായ വേട്ടയാടലും ഉൾപ്പെടുന്നുവെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്.

നിയമത്തിൻ്റെ ഭാഗമായുള്ള ഇൻ്റേണൽ കമ്മിറ്റികൾ മിക്ക സ്ഥാപനങ്ങളും രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവർത്തനം കാര്യക്ഷമമാകേണ്ടതുണ്ട്. വനിതാ കമ്മിഷൻ്റെ ഇടപെടലിലൂടെയാണ് സിനിമാ ചിത്രീകരണ സെറ്റുകളിലും സ്കൂളുകളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടത്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ 14 ജില്ലകളിലും ശില്പശാലകൾ സംഘടിപ്പിക്കാനാണ് വനിതാ കമ്മീഷന്റെ തീരുമാനം. സർക്കാർ ഓഫീസുകളിൽ തന്നെ മാറ്റം ഉണ്ടാക്കാനായാൽ അതിൻ്റെ പ്രതിഫലനം സ്വകാര്യ മേഖലയിലും ഉണ്ടാകുമെന്നും പി. സതീദേവി പറഞ്ഞു.

തൈക്കാട് പി.ഡബ്ല്യു.ഡി. റസ്‌റ്റ് ഹൗസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ അനു കുമാരി അധ്യക്ഷയായിരുന്നു. വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, പോഷ് ആക്ട് 2013 തിരുവനന്തപുരം ലോക്കൽകമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ശശിധരൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ വി.എൽ. അനീഷ, ജെൻഡർ കൗൺസിൽ ഉപദേശക ഡോ. ടി.കെ. ആനന്ദി, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ.ബി. ബീന, പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ് സംസാരിക്കുന്നു
error: Content is protected !!