ആശാ വർക്കർമാരുടെ രാപകൽ സമര യാത്ര. സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മഹാറാലി 18 ന്


പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം (16/6/25) : ആശാവർക്കർമാരുടെ രാപകൽ സമര യാത്രയ്ക്ക് സമാപനം കുറിച്ച് സെക്രട്ടറിയേറ്റ് പടിലേക്ക് 18 ന് മഹാറാലി നടക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിന്റെ നേതൃത്വത്തിൽ മെയ് അഞ്ചിന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയാണ് 46-ാം ദിവസം സമാപിക്കുന്നത്. മഹാറാലി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പി എം ജി ജംഗ്ഷനിൽ നിന്നാണ് റാലി ആരംഭിക്കുന്നത്.

കേരളത്തിൻ്റെ വടക്കേ അറ്റത്തുനിന്ന് ആരംഭിച്ച് 4200 കിലോമീറ്റർ സഞ്ചരിച്ച്  തെക്കേ അറ്റത്തുള്ള പാറശ്ശാല വരെ സ്വീകരണങ്ങൾ പൂർത്തിയാക്കിയാണ് യാത്ര സമാപിക്കുന്നത്. സ്ത്രീകൾ നയിക്കുന്നതും രാപകൽ സമരമായി തെരുവിൽ അന്തിയുറങ്ങിയും പൂർത്തിയാക്കുന്ന ആശാ സമര യാത്ര ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. 44 ദിവസങ്ങളിലായി നൂറ്റിഎഴുപതിലേറെ കേന്ദ്രങ്ങളിലാണ് ഇതുവരെ യാത്രയെ സ്വീകരിച്ചത്.

ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാർ സമരം ആരംഭിച്ചത്. മൂന്ന് വട്ടം ആരോഗ്യ വകുപ്പ് മന്ത്രിയുമായും ഒരുവട്ടം തൊഴിൽ  വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് സമരം നീണ്ടു പോവുകയായിരുന്നു. വിവിധ ഘട്ടങ്ങളും വ്യത്യസ്ത സമരമുറകളും കടന്നു രാപകൽ സമരത്തിന്റെ 129-ാം ദിവസമാണ് മഹാറാലി നടക്കുന്നത്.

നാലുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അതിജീവന സമരത്തിന് ഊർജ്ജം പകർന്നത് പൊതുസമൂഹമാണ്. സമര യാത്രയിൽ ഉടനീളം ജനങ്ങളുടെ സ്നേഹവും പിന്തുണയും നേരിട്ട് അനുഭവിച്ചു. ജില്ലാ പ്രാദേശിക തലങ്ങളിൽ സ്വാഗതസംഘങ്ങൾ രൂപീകരിച്ച് വലിയ തയ്യാറെടുപ്പുകളോടെയാണ് സംസ്ഥാനത്തുടനീളം യാത്രയെ ജനങ്ങൾ സ്വീകരിച്ചത്. ആശാവർക്കർമാർക്കൊപ്പം സ്വാഗത സംഘങ്ങളുടെ ഭാഗമായ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പ്രവർത്തകരും പൊതുജനങ്ങളും മഹാറാലിയിൽ അണിചേരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ പറഞ്ഞു.

error: Content is protected !!