ജഡായു ഗതി: ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും

രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ജഡായു. അവൻ ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും. പലപ്പോഴും കഴുകനായി ചിത്രീകരിക്കപ്പെടുന്നു.

സൂര്യന്റെ സാരഥിയായ അരുണയുടെ പുത്രനാണ് ജഡായു. കൂടാതെ രാമന്റെ പിതാവായ ദശരഥൻറെ അടുത്ത സുഹൃത്തുമായിരുന്നു. ആരണ്യ കാണ്ഡത്തിലാണ് ജഡായു കഥ വിവരിക്കുന്നത്. രാക്ഷസരാജാവായ രാവണൻ സീതയെ (മായാസീതയെ) തട്ടിക്കൊണ്ടു പോകുന്ന വേളയിൽ സീതാദേവിയുടെ കരച്ചിൽ കേൾക്കുകയും, രാവണനെ തടയുകയും ചെയ്യുന്നു. തൻ്റെ പ്രിയനായ രാമന്റെ നാമം ഉച്ചത്തിൽ വിളിച്ചു കരയുന്ന സീതാദേവിയെ രക്ഷിക്കുന്നതിന് വേണ്ടി, തന്റെ പ്രായവും രാവണന്റെ ശക്തിയും നോക്കാതെ യുദ്ധത്തിന് തയ്യാറെടുക്കുന്നു.

രാവണനോട് ധീരമായി യുദ്ധം ചെയ്യുന്നു. കഠിനമായ യുദ്ധത്തിൽ രാവണന്റെ വാഹനം നശിപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. ആത്യന്തികമായി രാവണൻ ജഡായുവിനെ കീഴടക്കി. അവന്റെ ചിറകുകൾ മുറിച്ചുമാറ്റി മാരകമായി മുറിവേൽപ്പിക്കുന്നു. തുടർന്ന് അനേക ദിവസം ശ്രീരാമനെയും കാത്ത് രാമനാമം ജപിച്ചുകിടക്കുന്നു. രാമനും ലക്ഷ്മണനും സീതയെ അന്വേഷിക്കുന്ന വേളയിൽ ജഡായുവിനെ കാണുന്നു. മരിക്കുന്നതിനു മുമ്പ് സീതയെ രാവണൻ അവഹരിച്ചു കൊണ്ടു പോയ ദിശയെകുറിച്ച് വിവരം നൽകുന്നു. രാമന്റെ സീതാന്വേഷണത്തിൽ ജഡായുവിൻ്റെ വിവരണങ്ങൾ വളരെ നിർണായകമാണ്. രാമന്റെ മടിയിൽ കിടന്ന് മരിക്കാൻ ഭാഗ്യം ചെയ്ത ജഡായു എത്ര പുണ്യവാനാണ്. രാമനോടുള്ള ജടാവിന്‍റെ ഭക്തിയും ആദരവും വിശ്വസ്തതയും ഏവരെയും കോൾമയിർ കൊളിപ്പിക്കുന്നു. തുടർന്ന് ജഡായുവിൻ്റെ അന്ത്യ കർമ്മങ്ങൾ രാമദേവൻ തന്നെ നേരിട്ട് നടത്തുന്നു.

അനീതിക്കെതിരെ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യമാണ് ഈ കഥയിലെ ഉള്ളടക്കം. ഇന്ന് നമ്മൾ കാണുന്ന പല അനീതിക്കെതിരെയും കണ്ണും കാതും പൂട്ടി, വായുമടച്ച് നടന്നാൽ അത് നമ്മുടെ വരും തലമുറയ്ക്ക് ആണ് ദോഷം സംഭവിക്കുന്നതെന്ന് ഓർമ്മിക്കുന്നത് നല്ലത്. വിജയവും പരാജയവും നോക്കാതെ നമ്മളാൽ കഴിയും വിധം പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്.

അസ്തേ ഭദ്രം ഗച്ഛപദംമേ വിഷ്ണോ: പരം,
ഈസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ,
ഭക്തനായുള്ളവനു വന്നീടും മത്സരൂപ്യം പക്ഷീന്ദ്ര!
നിന്നെപ്പോലെ മൽപരായണനായാൽ.

ഉദയകിരണം, ചേര്‍ത്തല

error: Content is protected !!