വിഎസിനെ ഓർമിച്ച് കെകെ രമ

പ്രാണനിൽ പടർന്ന ഇരുട്ടിൽ ആശ്വാസമായ സഖാവ്; വിഎസിനെ ഓർമിച്ച് കെകെ രമ

പ്രാണനിൽ പടർന്ന ഇരുട്ടിൽ,
നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ
കരസ്പർശമായിരുന്ന
പ്രിയ സഖാവ്.. അന്ത്യാഭിവാദ്യങ്ങൾ..

ഒരു നൂറ്റാണ്ട് പിന്നിട്ട സമരജീവിതം അവസാനിപ്പിച്ച് വിഎസ് അച്ചുതാനന്ദൻ മടങ്ങുമ്പോൾ കെകെ രമ ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ. ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരൻ വെട്ടേറ്റ് വീണതുമുതൽ കെക രമ നയിക്കുന്ന സിപിഎമ്മിനോടുള്ള നിരന്തരമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ ആരംഭ കാലത്ത് പകർത്തിയ ഒരു ചിത്രവും ഇതിനൊപ്പം രമ പങ്കുവച്ചിട്ടുണ്ട്.

തന്നെ കാണാനെത്തിയ വിഎസിന്റെ കൈകൾ ചേർത്ത് പിടിച്ച് കരയുന്ന രമയെ ചിത്രത്തിൽ കാണാം. രമയുടെ കണ്ണീരിനെക്കാൾ ആ ചിത്രത്തെ പ്രസക്തമാക്കുന്നത് വിഎസിന്റെ മുഖമാണ്. രമ തലചേർത്ത് പിടിച്ച് കരയുമ്പോൾ സ്ഥാനം തെറ്റിപ്പോയ കണ്ണട നേരെയാക്കാൻ കൂടി കൈകൾ ചലിപ്പിക്കാതെ കൂപ്പുകൈകളോടെയാണ് വിഎസ് നിൽക്കുന്നത്. പുന്നപ്ര മുതൽ ആരംഭിച്ച നിരന്തര സമരത്തിന്‍റെയും പോരാട്ടത്തിന്റെ വീര്യം ഒരിക്കലും കൈവിട്ടിട്ടില്ലാത്ത വിഎസിന്റെ മുഖത്ത് അന്ന് തളം കെട്ടിനിന്ന ദുഃഖത്തിന് മനുഷ്യനെന്ന വാക്കിനോളം ആഴമുണ്ടായിരുന്നു.

ടിപി വധത്തിൽ പാർട്ടിക്കെതിരായി ഉയർന്ന ആരോപണങ്ങളുടെ മുനയൊടിക്കാനും ന്യായികരിച്ച് പാർട്ടിയെ സംരക്ഷിച്ച് നിർത്താനും നേതാക്കൾ പണിപ്പെട്ടിരുന്ന കാലത്ത് മറ്റെന്തിനെക്കാളും മനുഷ്യനൊപ്പം നിൽക്കലാണ് കമ്മ്യൂണിസ്റ്റുകാരൻ ചെയ്യേണ്ടതെന്ന ബോധ്യത്തിൽ വിഎസ് ഉറച്ച് നിന്നതിന്റെ ചരിത്രരേഖ കൂടിയാണ് കെകെ രമയ്ക്കൊപ്പമുള്ള ചിത്രം. അയാൾ നയിച്ച സമരങ്ങളോളം പ്രസക്തവും ശക്തവുമാണത്.

വിഎസ് വിടവാങ്ങുമ്പോൾ ബാക്കിയാവുന്ന ശൂന്യതയിൽ കെകെ രമയെപോലെ അനേകമനേകം മനുഷ്യരുടെ ഓർമ്മകൾ ബാക്കിയാകും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് എന്ന രണ്ടക്ഷരം അനേകകാലം നിലനിൽക്കുമെന്നതിന്റെ ഉറപ്പ് കൂടിയാണ് ഈ ഓർമ്മകളുടെ കുത്തൊഴുക്ക്.

error: Content is protected !!