സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുത്: മന്ത്രി ഡോ. ആർ. ബിന്ദു

സി.എം. റിസർച്ചർ സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ‘സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവ്വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ (പ്രതിവർഷം 1,20,000 രൂപ) 3 വർഷം വരെ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾക്ക് ഗതിവേഗം പകരുന്നതിനൊപ്പം സംസ്ഥാനത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒരു വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുത്തുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിനും ജനജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനും സർവ്വകലാശാലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പുത്തൻ അറിവുകളെ ഫലപ്രദമായി വിനിയോഗിക്കണമെന്നും ആ ദൗത്യത്തിൽ ഗവേഷകർക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ചതോടെ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ സാധിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ 6,000 കോടി രൂപയാണ് ഈ മേഖലയിൽ സർക്കാർ വിന്യസിച്ചത്. ചരിത്രത്തിലാദ്യമായി സമഗ്രമായ കരിക്കുലം ഫ്രെയിംവർക്ക് തയ്യാറാക്കാനും നാല്-വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാനും സാധിച്ചു. പഠനകാലത്ത് തന്നെ വിദ്യാർത്ഥികളിലെ തൊഴിൽ നൈപുണ്യവും സംരംഭകത്വ താല്പര്യങ്ങളും വികസിപ്പിക്കുന്നതിനൊപ്പം പ്രാരംഭഘട്ടം മുതൽ ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഗവേഷകർ കണ്ടെത്തുന്ന പ്രശ്‌നപരിഹാരങ്ങൾ നാടിന് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറേണ്ടതുണ്ട്. സൈദ്ധാന്തിക അറിവുകളെ പ്രായോഗികതലത്തിലേക്ക് മാറ്റി സമൂഹത്തിന് ആവശ്യമായ സേവനങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്ന ട്രാൻസ്ലേഷണൽ റിസർച്ചിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സർവ്വകലാശാലകളിലും ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾക്കുള്ള നടപടികൾ നല്ല രീതിയിൽ പുരോഗമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫെല്ലോഷിപ്പുകളിൽ ഒന്നാണ്. അർബുദ ചികിത്സയ്ക്കുള്ള മരുന്ന് ഗവേഷണം ഉൾപ്പെടെ നാടിന് പ്രയോജനകരമായ ഒട്ടേറെ പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത ഗവേഷകർക്ക് വലിയൊരാശ്വാസമായാണ് സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. 2025 ജനുവരി സെഷനിൽ പ്രവേശനം നേടിയ ഗവേഷണ വിദ്യാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. 143 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ടാം വർഷവും മൂന്നാം വർഷവും ഗവേഷണം തുടരുന്ന അർഹരായ വിദ്യാർത്ഥികളെ കൂടി ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നത് സർക്കാർ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മെറിറ്റുള്ള വിദ്യാർത്ഥികൾക്കായി ഒരു ലക്ഷം രൂപയുടെ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരവും സർക്കാർ നൽകുന്നു.

കിഫ്ബി, റൂസ പദ്ധതികളിലൂടെയും പ്ലാൻ ഫണ്ട് വഴിയും സംസ്ഥാനത്തെ കലാലയങ്ങളിലും സർവ്വകലാശാലകളിലും ആധുനികമായ ലാബ് കോംപ്ലക്‌സുകളും സ്മാർട്ട് ക്ലാസ്‌റൂമുകളും അടക്കം മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പുറമെ വ്യവസായികൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് കുസാറ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത്. നവകേരളത്തിന്റെ പതാകവാഹകരായി മാറേണ്ടവരാണ് യുവഗവേഷകരെന്നും അവരുടെ അന്വേഷണ തൃഷ്ണയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംഗീത കോളേജുകളിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകളെക്കുറിച്ചും കരിക്കുലം, സിലബസ് എന്നിവയുടെ പരിഷ്‌കരണത്തെക്കുറിച്ചും തയ്യാറാക്കിയ റിപ്പോർട്ട് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ. ഓമനക്കുട്ടി മന്ത്രി ഡോ. ആർ. ബിന്ദുവിന് കൈമാറി.

ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ സ്വാഗതം ആശംസിച്ചു. കോർപ്പറേഷൻ കൗൺസിലർ രാഖി രവികുമാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സുനിൽ ജോൺ ജെ, ഡെപ്യൂട്ടി ഡയറക്ടർ വി.എസ്. ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ ഉമാ ജ്യോതി നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ 143 ഗവേഷകർക്കുള്ള സ്‌കോളര്ഷിപ്പിന്റെ ആദ്യ ഗഡു വിതരണം ചെയ്തു.

News Desk

Recent Posts

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

12 hours ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

18 hours ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

18 hours ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

4 days ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

4 days ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

5 days ago