ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

തിരുവനന്തപുരം : മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപത പ്രഥമ മെത്രാപ്പോലീത്തയും ബഥനി സ്ഥാപകനുമായ ധന്യന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപത്തിമൂന്നാമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ഓര്‍മ്മപ്പെരുന്നാളിന്റെ ആദ്യ ദിനം തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ അലക്‌സിയോസ് കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ സഭയിലെ മെത്രാപ്പോലീത്തമാരും വികാരി ജനറല്‍മാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

സീറോ മലബാര്‍, ലത്തീന്‍ ക്രമത്തിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓര്‍മ്മപ്പെരുന്നാള്‍ 15 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5 ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് കുര്‍ബാനയും കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനയും നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കബറില്‍ അഖണ്ഢ പ്രാര്‍ത്ഥന നടക്കും. ഓര്‍മ്മപ്പെരുന്നാള്‍ ദിവസമായ 15 ന് ബുധനാഴ്ച രാവിലെ 8 ന് ആഘോഷമായ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള വചന സന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനയും ശ്രാദ്ധ സദ്യയും നടക്കും.

ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 10 ന് മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് സഭാതല സമിതി നേതൃത്വം നല്‍കുന്ന പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നും ആരംഭിക്കും. ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജന്മസ്ഥലമായ മാവേലിക്കരയില്‍ നിന്നുള്ള പദയാത്ര ജൂലൈ 9 ന് ആരംഭിക്കും. മാര്‍ത്താണ്ഡത്തുനിന്നുള്ള പദയാത്രയും, പാറശ്ശാലയില്‍ നിന്നുള്ള പദയാത്രയും ജൂലൈ 13 നും ആരംഭിക്കും. തിരുവല്ല, മൂവാറ്റുപുഴ, പുത്തൂര്‍, ഒഡീഷ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പദയാത്രാ സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാന പദയാത്രയോട് ചേരും. പരിപാടികള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്.

error: Content is protected !!
onwin