ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

KERALA NATIONAL NEWS POPULAR STORIES TRIVANDRUM

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഒമ്പതാം ദേശീയ സമ്മേളനം അവസാനിച്ചു.

ഐ ഡി ബി ഐ ബാങ്കിലെ സർക്കാരിന്റെയും എൽ ഐ സി യുടെയും ഓഹരികൾ സ്വകാര്യ- വിദേശ സ്ഥാപനങ്ങൾക്ക് വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഗ്രാമീണ ബാങ്കിലെ സർക്കാർ ഓഹരികൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എൽഐസി യിൽ 100% വരെ വിദേശ ഓഹരി നിക്ഷേപം അനുവദിക്കുന്ന സർക്കാർ നയം ഉപേക്ഷിക്കുക, 2023ൽ ഒപ്പുവെച്ച പഞ്ചദിന ബാങ്കിംഗ് വാരം കരാർ ഉടൻ നടപ്പിലാക്കുക, ബാങ്ക് ഓഫീസർമാരുടെ ജോലി സമയം ക്ലിപ്തപ്പെടുത്തുക, ബാങ്കു ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, റിട്ടയർ ചെയ്ത ബാങ്ക് ജീവനക്കാരുടെ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക തുടങ്ങിയവ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവർത്തന റിപ്പോർട്ടും വരവു ചെലവ് കണക്കുകളും ഏകകണ്ഠമായി അംഗീകരിച്ചു.

റിട്ടയർ ചെയ്ത മുതിർന്ന നേതാക്കളായ കെ സത്യനാഥൻ, വസന്ത് പോങ്ഷെ, ജി എസ് ഒബ്രോയ്, വിനോദ് ശർമ, എന്നിവരെ ആദരിച്ചു. വി അനിൽകുമാർ, തെലങ്കാന, (ചെയർമാൻ), കൃഷ്ണ ഭരൂർക്കർ, മഹാരാഷ്ട്ര (പ്രസിഡൻറ്) എസ് നാഗരാജൻ, മഹാരാഷ്ട്ര (ജനറൽ സെക്രട്ടറി), എ വി വിത്തൽ കോടെശ്വര റാവു, കർണാടക, എച്ച് വിനോദ് കുമാർ, കേരള (ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ) ജെ റോഷൻ ഗോർക്കി തമിഴ്നാട് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

അസോസിയേഷൻ പ്രസിഡൻറ് കെ എൻ സുരേഷ്, വൈസ് ചെയർമാൻ വി അനിൽകുമാർ എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എച്ച് വിനോദ് കുമാർ സ്വാഗതവും അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ് നാഗരാജൻ കൃതജ്ഞതയും രേഖപ്പെടുത്തി.