സമസ്ത മേഖലകളിലും സംസ്ഥാനത്തിന് പുരോഗതി നേടാനായി : മുഖ്യമന്ത്രി

കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും മികച്ച വളര്‍ച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളര്‍ച്ചയും തനത് വരുമാനത്തില്‍ 41 ശതമാനം വര്‍ദ്ധനവും കൈവരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം അഞ്ചു ലക്ഷം കോടിയില്‍ നിന്നും ഇപ്പോള്‍ 10 ലക്ഷം കോടിയില്‍പരമായി. പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയില്‍ നിന്നും രണ്ട് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയായി വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. മാമം മൈതാനത്ത് നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്രയേറെ മുന്നേറ്റം കൈവരിച്ച സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കേന്ദ്രം അര്‍ഹമായ വിഹിതം നല്‍കാത്തതിനാല്‍ നിലവില്‍ കാലാനുസൃത വികസനം കൈവരിക്കാനാകുന്നില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയില്‍പരം രൂപയുടെ കേന്ദ്രവിഹിതത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. നാടിന്റെ വികസനത്തിന് വായ്പ എടുക്കാനുളള ശ്രമങ്ങളിലും ഭരണഘടനാ വിരുദ്ധമായി കേന്ദ്രം ഇടപെടുകയാണ്. ഇതിനെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ട സമയമാണിത്.

സംസ്ഥാനത്തെ അറുപത്തിനാലു ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപ വീതം സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് കൃത്യമായി നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത്രയധികം പേര്‍ക്ക് ഇത്രത്തോളം തുക നല്‍കണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സമ്പന്നരെ അതിസമ്പന്നരാക്കുന്നതിനും ദരിദ്രരെ അതി ദരിദ്രരാക്കുന്നതിനുമുള്ള സമീപനം രാജ്യം പിന്‍തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ആരേയും ഒഴിവാക്കാനാകില്ല.

നവകേരള സദസ്സുകളില്‍ ഒഴുകിയെത്തുന്ന ജനങ്ങള്‍ സര്‍ക്കാരിന് കരുത്തുപകരുകയാണ്. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പൊയ്‌ക്കൊള്ളൂ ഞങ്ങള്‍ കൂടെയുണ്ടെന്നുള്ള സന്ദേശമാണ് അവര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. അനു എസ് ലാല്‍ വരച്ച ഛായാചിത്രം മുഖ്യമന്ത്രിക്കു കൈമാറി. മറ്റു മന്ത്രിമാരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ഒ.എസ്.അംബിക എംഎല്‍എ അദ്ധ്യക്ഷയായിരുന്നു. വി ജോയ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

error: Content is protected !!