മദ്റസകൾ നിർത്തലാക്കാനുള്ള നിർദേശം വംശഹത്യാ പദ്ധതി : റസാഖ് പാലേരി

തിരുവനന്തപുരം : മദ്റസകൾക്കുള്ള ധനസഹായം നിർത്തലാക്കാനും മദ്റസകൾ അടച്ചു പൂട്ടാനുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം സംഘ്പരിവാറിന്റെ മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

മദ്റസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിനു എതിരായാണ് പ്രവർത്തിക്കുന്നതെന്നും മദ്റസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്നുമുള്ള കമ്മീഷന്റെ നിരീക്ഷണം വസ്തുനിഷ്ഠമോ യുക്തിസഹമോ അല്ല. മുസ്‌ലിം സമൂഹത്തിന്റെ ആരാധനാലയങ്ങളും വസ്ത്ര – ഭക്ഷണ സംസ്കാരവും വഖ്ഫ് സ്വത്തുക്കൾ ഉൾപ്പെടെയുള്ള ആസ്തികളും മതപരമായ അസ്തിത്വവും ഉന്നം വെച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭാഗമാണ് മദ്റസകളെ ഉന്നം വെച്ചു കൊണ്ടുള്ള പുതിയ നീക്കങ്ങളും. സംഘ്പരിവാറിന്റെ കാർമികത്വത്തിലുള്ള ഇത്തരം എല്ലാ നീക്കങ്ങളും അസത്യപ്രചാരണങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്.

കേരളം പോലെയുള്ള നിരവധി സംസ്ഥാനങ്ങളിൽ മദ്റസകൾക്ക് പ്രത്യേകമായ എന്തെങ്കിലും ധനസഹായം ലഭിക്കുന്നില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മറിച്ചുള്ള പ്രചാരണങ്ങളാണ് കേരളത്തിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ് ബാലാവകാശ കമ്മീഷൻ നടത്തിയിരിക്കുന്നത്. ഹിറ്റ്‌ലറിന്റെ നാസി ജർമനിയെ ഓർമ്മിപ്പിക്കും വിധമുള്ള ഇത്തരം വംശീയ നീക്കങ്ങൾ അംഗീകരിക്കാനാവില്ല.

ബാലാവകാശ കമ്മീഷൻ കത്ത് പിൻവലിക്കുകയും നിലപാട് തിരുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!