മുതലപ്പൊഴി മത്സ്യബന്ധനം: മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം: മന്ത്രി വി ശിവൻകുട്ടി

മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമമെന്നു പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊഴി മുറിക്കുന്നത് സംബന്ധിച്ച് മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം ആയതാണ്.

നിലവിൽ മണൽ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസം നേരിടുന്ന സാഹചര്യമാണ് ഉള്ളത്. ലഭ്യമായ ഡ്രഡ്ജറും വലിയ ജെ സി ബികളും ഉപയോഗിച്ച് മണൽ നീക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ സമുദ്ര മാർഗം എത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു. പൊഴി മുറിച്ചില്ലെങ്കിൽ സമുദ്ര നിരപ്പിൽ നിന്നും താഴെയുള്ള നാലഞ്ച് പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക ഭീഷണിയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തിരമായി പൊഴി മുറിക്കേണ്ടതുണ്ട്.അത് തടയാൻ ശ്രമിക്കുന്നത് ജനവിരുദ്ധമാണ്.

177 കോടി രൂപയുടെ തുറമുഖ വികസന പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. മണൽ മാറ്റിയാൽ മാത്രമേ ആ പദ്ധതികളും പ്രാവർത്തികമാകൂ. പൊഴി മുറിക്കൽ തടയുന്ന പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

error: Content is protected !!