ചുമട്ടുതൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡും ക്ഷേമാനുകൂല്യ വിതരണവും മന്ത്രി നിർവഹിച്ചു.
തൊഴിലാളി മേഖല ഗുരുതരവും സങ്കീർണവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും
മാറുന്ന കാലത്തിന് അനുസരിച്ച് സ്വയം പരിഷ്‌കരിക്കുവാനും പരിണമിക്കുവാനും ശ്രമിച്ചാൽ മാത്രമേ അതിജീവനം സാധിക്കൂവെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചുമട്ടുതൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡിന്റെയും തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമാനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വർഗത്തിന്റെ ശക്തിയാണ് ചുമട്ടുതൊഴിലാളി യൂണിയനെന്നും സംസ്ഥാനമാകെ വ്യാപിച്ചു കിടക്കുന്ന വിപുലമായ ഒരു തൊഴിൽ മേഖലയാണ് ചുമട്ടു തൊഴിലാളി മേഖലയെന്നും മന്ത്രി പറഞ്ഞു. നിലവിലെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ചുമട്ടു തൊഴിലാളി മേഖലയെ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു വന്നിരിക്കുകയാണ്. ആ തിരിച്ചറിവ് ക്ഷേമനിധി ബോർഡിന് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വർഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നു. ഇത് ആകെയുള്ള ചുമട്ടു തൊഴിലാളികളുടെ വളരെ ഒരു ചെറിയ വിഭാഗത്തിൽ നിന്നും മാത്രം വല്ലപ്പോഴുമുണ്ടാകുന്ന ഒരു പ്രവണതയാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച് ചുമട്ടു തൊഴിലാളികളെ ആകെ മോശക്കാരാക്കാനുള്ള പ്രചാരണ വേലകളാണ് ചുരുക്കം ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
നവശക്തി എന്ന പേരിൽ യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിന് തൊഴിലാളികൾക്ക് പരിശീലനം നൽകി വരികയാണ്. സംസ്ഥാനത്തെ ചുമട്ടു തൊഴിലാളികൾ ആ മേഖലയിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളുടെ നിരന്തരമായ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും സാമൂഹിക ഉത്തരവാദിത്തം നിർവ്വഹിച്ചുകൊണ്ട് തൊഴിൽ ചെയ്യുന്ന ഒരു വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ആഹ്വാനം അനുസരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നല്ല തോതിൽ ഇടപെടുന്നവരാണ് സംസ്ഥാനത്തെ ചുമട്ടു തൊഴിലാളികളും അവരുടെ സംഘടനകളും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഒരു പുത്തൻ തൊഴിൽ സൗഹൃദ സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭക്ക് കീഴിൽ പുതുതായി 100 പ്രദേശങ്ങളെ ചുമട്ടു തൊഴിലാളി തൊഴിൽ ക്രമീകരണവും ക്ഷേമവും പദ്ധതിയിൽ ഉൾപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള പ്രശാന്ത് നഗർ, പുലയനാർകോട്ട, വിഴിഞ്ഞം തിയേറ്റർ ജംഗ്ഷൻ, വെങ്ങാനൂർ, പനങ്ങോട്, മുക്കോല, മംഗലത്തുകോണം, പൂമല്ലിയൂർകോണം, ഇടത്തറ, മേലത്തുമേലെ, കൊച്ചുള്ളൂർ, ആനന്ദവല്ലീശ്വരം, തൃക്കണ്ണാപുരം, കൊടുങ്ങാനൂർ, എസ്.എം ലോക്ക് ജംഗ്ഷൻ, നെല്ലിവിള പ്രദേശങ്ങളിൽ പദ്ധതി വ്യാപനവും 170 -ഓളം തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമാനുകൂല്യ വിതരണവും നടപ്പാക്കി.
ചടങ്ങിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ ആർ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം ആർ.എച്ച്. ബൈജു, വിവിധ ചുമട്ടുതൊഴിലാളി സംഘടന നേതാക്കളായ സി. ജയൻബാബു, വി.ആർ. പ്രതാപൻ, ഇ.വി. ആനന്ദ് എന്നിവർ പങ്കെടുത്തു.