ക്രിമിനൽ കേസുകളിലുൾപ്പെട്ട പ്രതിക്ക് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായി. മലയാലപ്പുഴ താഴം പത്തിശ്ശേരിയിൽ കൃഷ്ണ നിവാസ് വീട്ടിൽ നിന്നും തുമ്പമൺ തൃക്കാർത്തിക വീട്ടിൽ താമസം അർജ്ജുൻ ദാസി ( 42) നാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം ജില്ലക്കുള്ളിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 15(1)(ബി ) പ്രകാരമാണ് നടപടി. ഡി ഐ ജി എസ് അജിത ബേഗത്തിന്റെ ഈമാസം 26 ലേതാണ് ഉത്തരവ്. നിയമത്തിലെ വകുപ്പ് 3(1) പ്രകാരം അധികാരപ്പെടുത്തപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ ജനുവരി 24 ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
  ഉത്തരവ് നടപ്പാക്കിയ ഇന്നു മുതൽ 6 മാസത്തേക്ക് ഇയാൾ തന്റെ യാത്രാവിവരങ്ങൾ പത്തനംതിട്ട ഡി വൈ എസ് പിയെ അറിയിക്കണം.ഈ കാലയളവിൽ ജീവനോപാധികൾക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കോ ഒഴികെയുള്ള ഓരോ ആഴ്ചയിലെയും സഞ്ചലന വിവരം എല്ലാ ശനിയാഴ്ചയും പകൽ പത്തിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സമയം ഡിവൈഎസ്പിയെ അറിയിക്കേണ്ടതാണ്. ഉത്തരവ് നിലനിൽക്കുന്ന കാലയളവിൽ വ്യവസ്ഥകൾ ലംഘിക്കുകയോ ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമത്തിലെ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഇയാളുടെ സഞ്ചലന വിവരം ഡിവൈഎസ്പി ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും, ലംഘനമുണ്ടായാൽ അനന്തര നടപടികൾക്കായി ഇത് ഉപയോഗിക്കേണ്ടതാണെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
       കാപ്പ നിയമത്തിലെ വകുപ്പ് 2 പി (ii) പ്രകാരം ‘അറിയപ്പെടുന്ന റൗഡി ‘ ആയ ഇയാൾ, 2005 മുതൽ പത്തനംതിട്ട അടൂർ പന്തളം കോന്നി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡി ഐ ജിയുടെ ഉത്തരവിനായി ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ ഈ സ്റ്റേഷനുകളിൽ 2018 മുതൽ റിപ്പോർട്ട്‌ ആയ 5 കേസുകളാണ് ചേർത്തിട്ടുള്ളത്. അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം, ഭീഷണി, വിശ്വാസവഞ്ചന, അസഭ്യം വിളിക്കൽ തുടങ്ങിയ ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നതായും, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും അവരുടെ സ്വൈരജീവിതത്തിന് തടസ്സവും സൃഷ്ടിച്ചുവരുന്നതിനാൽ, പിന്തിരിപ്പിക്കാനുള്ള നിയമപരമായ നടപടികൾ പര്യാപ്തമാകാതെ വന്ന സാഹചര്യത്തിലാണ് കാപ്പ നിയമപ്രകാരം നടപടിക്കായി ശുപാർശ ചെയ്തത്.
       നടപടികൾക്ക് മുന്നോടിയായി ഡി ഐ ജി ഓഫീസിൽ നിന്നും ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതും ആയതിന് ഇയാൾ മറുപടി നൽകിയിരുന്നതുമാണ്. തുടർന്ന് ഇയാളെ നേരിട്ട് കേൾക്കുകയും ചെയ്തു. ഉത്തരവിനായി പരിഗണിച്ച അഞ്ചു കേസുകളിൽ  മൂന്നും ദേഹോപദ്രവം ഏൽപ്പിച്ചതിന് പത്തനംതിട്ട അടൂർ പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളാണ്. ഫോണിലൂടെ അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസും, വിശ്വാസവഞ്ചനയ്ക്ക് കോന്നി പോലീസ് രജിസ്റ്റർ ചെയ്തതുമാണ് മറ്റ് രണ്ട് കേസുകൾ. രാജസ്ഥാൻ സ്വദേശിയായ ഒരാളുടെ കൈവശത്തിലിരുന്ന് പാറ പൊട്ടിക്കുന്നതിനുള്ള യന്ത്രസ്രാമഗ്രികൾ മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷം വാടകഇനത്തിലുള്ള 6 ലക്ഷം രൂപയോ
യന്ത്രസ്രാമഗ്രികളോ നൽകാതെ വിശ്വാസവഞ്ചന കാട്ടിയും, മെഷിനറി തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി എന്നതിനും രജിസ്റ്റർ ചെയ്തതാണ് കോന്നി സ്റ്റേഷനിലെ കേസ്. ഈ കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിരുന്നു, തുടർന്ന് ജാമ്യത്തിലിറങ്ങി.
       ഈ കേസുകൾ കൂടാതെ 2005ലും 2013ലും 2019 ലും പത്തനംതിട്ട പോലീസ് ഇയാൾക്കെതിരെ കഠിന ദേഹോപദ്രവം ഏൽപ്പിച്ചതിനും, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിനും ഓരോ കേസുകൾ ചെയ്തിരുന്നു. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിലും കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. മൂന്നാമത്തെ കേസ് കോടതിയിൽ വിചാരണയിലാണ്. കൂടാതെ മലയാലപ്പുഴ പോലീസ് കഴിഞ്ഞവർഷം ഇയാൾക്കെതിരെ സ്ത്രീകളെ അപമാനിച്ചതിനും മറ്റും എടുത്ത കേസ് അന്വേഷണത്തിലാണുള്ളത്.   
        2005 മുതൽ അടിക്കടി സമാധാന ലംഘനപരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണി സൃഷ്ടിച്ചുവന്ന പ്രതിക്കെതിരെ 107 സി ആർ പി സി പ്രകാരം ഒരു വർഷത്തേക്ക് നല്ല നടപ്പ് ജാമ്യം വാങ്ങുന്നതിനായി മലയാലപ്പുഴ പോലീസ് കഴിഞ്ഞവർഷം അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. പത്തനംതിട്ട ഡിവൈഎസ്പിയുടെ 2021 ഡിസംബർ 31 ലെ ഉത്തരവ് പ്രകാരം ഇയാൾക്കെതിരെ മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ആരംഭിച്ചിരുന്നു……

News Desk

Recent Posts

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ നറുക്കെടുത്തു, റിചിന്‍ ആദ്യ വിജയിയായി

കോട്ടയം: ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യദിന നറുക്കെടുപ്പ് നടത്തി. കോട്ടയം…

2 weeks ago

വയറിനെ അലട്ടുന്ന ഐ.ബി.എസ്; തിരിച്ചറിയാം അപകടസാധ്യതകളും ലക്ഷണങ്ങളും

ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ…

2 weeks ago

നഗ്നത പ്രദർശനം നടത്തിയ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ…

3 weeks ago

മദ്യലഹരിയിൽ മരണപ്പാച്ചിൽ. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ്…

3 weeks ago

തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ…

3 weeks ago

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക്…

3 weeks ago