എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് 3,02,202 നിയമനങ്ങൾ നടത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണ്. നിയമന ശുപാർശയുടെ കണക്ക് നിയമനം നടത്തിയതിൻ്റെ കണക്കായി അവതരിപ്പിക്കുന്നത് യുവജനവഞ്ചനയാണ്. ആർജ്ജവമുണ്ടെങ്കിൽ കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് PSC വഴി നടത്തിയ യഥാർത്ഥ നിയമനക്കണക്ക് സർക്കാർ പുറത്ത് വിടണമെന്നും AIDYO സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരാൾ ഒരേ സമയം പല റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുകയും എല്ലാത്തിനും നിയമന ശുപാർശ ലഭിക്കുകയും ചെയ്യും. അങ്ങനെ അഞ്ചും ആറും പന്ത്രണ്ടും നിയമന ശുപാർശകൾ ലഭിച്ച ഉദ്യോഗാർത്ഥികൾ ഉണ്ട്. ഇങ്ങനെയുള്ള ഉദ്യോഗാർത്ഥികൾ സ്വാഭാവികമായും ഏതെങ്കിലും ഒരു ജോലിയ്ക്കാവും ജോയിൻ ചെയ്യുന്നത്. മറ്റുള്ളവ എൻ.ജെ.ഡി (നോൺ ജോയിനിംഗ് ഡ്യൂട്ടി ) ആകും. കഴിഞ്ഞ ഒൻപതരവർഷം കൊണ്ട് പതിനായിരക്കണക്കിന് എൻ.ജെ.ഡി ഉണ്ടായിട്ടുണ്ട്. അതും കൂടി ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി അടക്കം നിയമനത്തെപ്പറ്റി കള്ളക്കണക്ക് പ്രചരിപ്പിക്കുന്നത്.
നിയമന ശുപാർശ ലഭിച്ചാലും എല്ലാവർക്കും നിയമനം ലഭിക്കാറില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നിയമന ശുപാർശ ലഭിച്ച് മൂന്നുമാസത്തിനകം നിയമനം നടത്തണമെന്നതാണ് ചട്ടം. എന്നാൽ, പല ലിസ്റ്റുകളിലും അത് നടക്കാറില്ല. 2025 മെയ് 31 ന് നിലവിൽ വന്ന എൽ.പി സ്കൂൾ അധ്യാപക ലിസ്റ്റിലുള്ള നിരവധി പേർക്ക് നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. എന്നാൽ, സ്കൂളുകളിൽ ഡിവിഷൻ ഫാൾ ആണെന്ന് പറഞ്ഞ് നിയമനം നടത്തുന്നില്ല. ഉദ്യോഗസ്ഥന്മാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് സർക്കാരിൻ്റെ രഹസ്യ നിർദ്ദേശം ഉള്ളതിനാലാണ്. 2017 ൽ കെ.എസ്.ആർ.ടി.സി റിസർവ്വ് ഡ്രൈവർ, കണ്ടക്ടർ ലിസ്റ്റിലുള്ള 3000 പേർക്ക് നിയമന ശുപാർശ ലഭിച്ചെങ്കിലും ഇതുവരെയും നിയമനം നടന്നിട്ടില്ല. 2013 ൽ കെ.എസ്.ആർ.ടി.സിയിൽ 38,000 ജീവനക്കാർ ഉണ്ടായിരുന്നത് 2025 ആയപ്പോൾ 22 ,000 ആയി കുറഞ്ഞു. 2010 ൽ കെ.എസ്.ഇ.ബിയിൽ 32,500 ജീവനക്കാർ ഉണ്ടായിരുന്നത് 2025 ൽ 24,500 ആയി കുറഞ്ഞു. ഇങ്ങനെ നോക്കിയാൽ കഴിഞ്ഞ ഒമ്പതര മാസമായി സർക്കാർ നടത്തിയെന്ന് പറയുന്ന നിയമനങ്ങളുടെ കണക്ക് തികച്ചും വാസ്തവ വിരുദ്ധമാണ്. അത് തിരുത്തി യഥാർത്ഥ കണക്ക് പുറത്തു വിടുകയും റാങ്ക് ലിസ്റ്റുകളിൽ നിന്നും അടിയന്തിരമായി സ്ഥിര നിയമനങ്ങൾ നടത്തുകയും ചെയ്യണം.
നാല് ദിവസം മുൻപ് കാലാവധി കഴിഞ്ഞ അസിസ്റ്റൻ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്നും ഒരാളെപ്പോലും നിയമിച്ചിട്ടില്ല. അസിസ്റ്റൻ്റ് പ്രൊഫസർ ലിസ്റ്റിൽ ഒന്നാം റാങ്കുകാരിയായ മലപ്പുറം സ്വദേശി റഷീദയുടെ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. 11,758 പേരുള്ള എൽ. പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് 9 മാസങ്ങൾ പിന്നിട്ടു. നിയമനം വെറും 260 മാത്രം. കഴിഞ്ഞ 13 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ഒരാളെപ്പോലും പി.എസ്.സി നിയമിച്ചിട്ടില്ല. കഴിഞ്ഞ DHS,DME (നഴ്സിംഗ് ഓഫീസർ) ലിസ്റ്റിൽ നിന്നും 10 ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടത്തിയത്. സർക്കാർ ആശുപത്രികളിൽ ആയിരക്കണക്കിന് നഴ്സുമാരുടെ ഒഴിവുകൾ നിലനിൽക്കെയാണ് നിയമനം നടത്താതിരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഏറ്റവും കൂടുതൽ നിയമനം നടന്നിരുന്ന എൽ.ഡി ക്ലാർക്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 353 നിയമന ശുപാർശകളാണ് അയച്ചിട്ടുള്ളത്. അതിൽ 217 എണ്ണം എൻ.ജെ.ഡി ഒഴിവുകളാണ്.PSC നിയമനം വളരെക്കുറഞ്ഞ ഒൻപതര വർഷമാണ് കടന്നു പോയതെങ്കിലും ഏറ്റവും കൂടുതൽ നിയമനം നടന്ന വർഷങ്ങളാണെന്നാണ് സർക്കാർ പ്രചാരണം.
മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്തു കൊണ്ടുള്ള കണക്കുകളും സർക്കാർ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ PSC നിയമനങ്ങളിൽ 50 ശതമാനവും കേരളത്തിലാണ് നടന്നതെന്നാണ് അവകാശവാദം. കേരളാ പി.എസ്.സി ആരംഭിച്ചതുമുതൽ താരതമ്യേന സുതാര്യമായി നിയമനം നടന്നു വരുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിൽ പി.എസ്.സി നിയമനങ്ങൾ പലവിധ സ്വാധീനങ്ങൾക്കും അടിപ്പെട്ടാണ് നടക്കുന്നത്. എന്നാൽ, നവോത്ഥാന മൂല്യങ്ങളും കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും പൊതുജനജാഗ്രതയുമാണ് കേരളാ പി.എസ്.സി യുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഇടവരുത്തിയത്. സമീപകാലത്ത് രാഷ്ട്രീയ സമ്മർദ്ദൾക്ക് അടിപ്പെട്ട് പി.എസ്.സി യുടെ സുതാര്യതയിൽ ചില പോരായ്മകൾ വന്നിട്ടുണ്ട്. അത് പരിഹരിക്കപ്പെടണം. മുൻകാലങ്ങളെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ കേരളം പിന്നിലാണ്. മറ്റ് സംസ്ഥാനങ്ങൾ വളരെക്കുറിച്ച് നിയമനങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയെന്നതും ഓർക്കണം.
PSC നിയമനങ്ങൾ കുറയ്ക്കുകയും പിൻവാതിൽ നിയമനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റൊരു ഗുരുതരമായ പ്രശ്നം. സ്ഥിരനിയമനങ്ങൾ വെട്ടിക്കുറയ്ക്കുന്ന സർക്കാർ എല്ലാ മേഖലയിലും കരാർ, താൽക്കാലിക നിയമനങ്ങൾ നടത്തുകയാണ്. പിന്നീട് അവരെ അനധികൃതമായി സ്ഥിരപ്പെടുത്തുന്നു. 23.12.2025 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് സി.ഐ.ടി.യു (കേരളാ ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് ഓർഗ്ഗനൈസേഷൻ) മന്ത്രിയ്ക്കയച്ച കത്ത് പുറത്ത് വരികയുണ്ടായി. കെ. എം. എം. എൽ, ബാംബു കോർപ്പറേഷൻ, ഓയിൽ പാം തുടങ്ങിയ പല കമ്പനികളിലും കോർപ്പറേഷനുകളിലും വൻ തോതിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുകയാണ്. കേരളാ നഴ്സസ് ആൻ്റ് മിഡ് വൈവ്സ് കൗൺസിലിൽ താൽക്കാലികക്കാരായ, സി.ഐ.ടി.യുക്കാരെ സ്ഥിരപ്പെടുത്താനും നീക്കം നടക്കുകയാണ്.ഇത് തികഞ്ഞ യുവജന വഞ്ചനയാണ്.
കേന്ദ്ര സർക്കാരും തൊഴിലില്ലായ്മ പരിഹരിക്കുവാൻ ഒരു നടപടിയും കൈക്കൊള്ളുന്നില്ല എന്നു മാത്രമല്ല, സ്ഥിരം നിയമനങ്ങൾ അവസാനിപ്പിച്ച് നിശ്ചിതകാല തൊഴിൽ എന്ന യുവജനദ്രോഹ നിയമം രാജ്യത്ത് അടിച്ചേൽപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷൻ (AIDYO) ലോക് ഭവനിൽ നിന്നും സെക്രട്ടേറിയറ്റിലേയ്ക്ക് യുവജന മാർച്ച് നടത്തുന്നത്. അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാൻ സർക്കാരുകൾ താഴെപ്പറയുന്ന ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
1. കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് എത്ര പേരെ PSC വഴി സ്ഥിരമായി നിയമിച്ചു എന്നതിൻ്റെ കണക്ക് പുറത്ത് വിടുക.
2. നിയമന ശുപാർശ ലഭിച്ച് 3 മാസത്തിനുള്ളിൽ നിയമനം നടത്തുക.
3. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി മാത്രം നടത്തുക.
4.താൽക്കാലികക്കാരെ യഥേഷ്ടം സ്ഥിരപ്പെടുത്തുന്ന നടപടി ഉടൻ അവസാനിപ്പിക്കുക.
5. നിലവിലുള്ള റാങ്ക് പട്ടികകളിൽ നിന്നും പൂർണ്ണമായും നിയമനം നടത്തുക.
6. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക.
7. ഒരു നിയമനം പോലും നടക്കാത്ത ലിസ്റ്റുകളുടെ കാലാവധി നീട്ടി നിയമനം നടത്തുക.
8. ഗിഗ് വർക്കേഴ്സിന് സേവന – വേതന വ്യവസ്ഥകൾ ഉറപ്പ് വരുത്തുക.
9.തൊഴിൽ നൽകും വരെ തൊഴിലില്ലായ്മ വേതനം 21000 രൂപ നൽകുക.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
ഇ.വി പ്രകാശ് (സംസ്ഥാന പ്രസിഡൻ്റ്, AIDYO )
പി.കെ പ്രഭാഷ് (സംസ്ഥാന സെക്രട്ടറി,AIDYO )
എ.ഷൈജു (സംസ്ഥാന ഓഫീസ് സെക്രട്ടറി,AIDYO )
ശാലിനി ജി.എസ് (സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം AIDYO)


