നിലമ്പൂരിൽ അൻവര്‍ കളത്തിലിറങ്ങുമോ? എൽഡിഎഫ് തീരുമാനം ഇന്ന്


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഇന്ന് നിർണായകദിനം. പി.വി അൻവർ മത്സരിക്കുമോയെന്ന് ഇന്ന് അറിയാം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്‍റെ തീരുമാനം. നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷമായിരിക്കും പ്രഖ്യാപനം. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്.തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും പിന്നാലെ നടക്കുന്ന മുന്നണി യോഗത്തിനും ശേഷമായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പൊതുസ്വതന്ത്രൻ വേണോ അതോ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണോ എന്നതിലാണ് സിപിഎമ്മിൽ ആലോചന. പാർട്ടി സ്ഥാനാർത്ഥിയാണെങ്കിൽ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി ഷബീർ എന്നിവർക്കൊപ്പം എം സ്വരാജിന്‍റെ പേരും ചർച്ചകളിലുണ്ട്.
പി വി അൻവർ മത്സരിക്കാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ തലപ്പൊക്കമുള്ള ഒരു നേതാവിനെ കളത്തിൽ ഇറക്കുന്നത് നല്ലതാകുമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. മുഖ്യമന്ത്രിയുടെ അഭിപ്രായം ഇതിൽ നിർണായകമാകും. പൊതു സ്വതന്ത്രൻ എങ്കിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബു, എം തോമസ് മാത്യു, യു ഷറഫലി തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ റോഡ് ഷോ ഉണ്ടാകും.

error: Content is protected !!