”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍.

ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. മന്ത്രിയായിട്ടുപോലും അദ്ദേഹം മണ്ഡലത്തെ മറന്നു. കുറച്ചു സിപിഎമ്മുകാര്‍ക്കു മാത്രമാണ് അദ്ദേഹത്തെ കൊണ്ടു ഗുണം. നേമത്തുകാര്‍ ആകെ മടുത്തു. ഈ ഭരണം മാറുക തന്നെ വേണം…

പാച്ചല്ലൂര്‍ മുതല്‍ തിരുവല്ലം വരെ ജംഗ്ഷനുകളില്‍ വോട്ടര്‍മാരെ നേരില്‍ കാണാനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നില്‍ പരാതികളുടെ കെട്ടഴിച്ചുവെച്ചു നാട്ടുകാര്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടങ്ങളുടെയും കഷ്ടങ്ങളുടെയും കാലമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ പലതും പറഞ്ഞാണ് നിലവിലെ എംഎല്‍എ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങി ജയിച്ചത്. എന്നാല്‍ ജയിച്ച് മന്ത്രിയായി കഴിഞ്ഞപ്പോള്‍ അദ്ദേഹം നേമത്തുകാരെ മറന്നു. വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. വീണ്ടും ജനവിധി തേടാനെത്തിയിരിക്കുന്ന അദ്ദേഹത്തിന് തങ്ങള്‍ വോട്ട് നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി.

ഞങ്ങള്‍ക്കു പ്രതീക്ഷ ബിജെപിയിലും രാജീവ് ചന്ദ്രശേഖറിലും മാത്രമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസിക്കുന്നതിനൊപ്പം കേരളവും നേമവും വികസിക്കണം. നേമം റെയില്‍വേ സ്റ്റേഷന്റെ വികസനം വളരെ വേഗത്തിലാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ചെയ്യുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ്, എംഎല്‍എയെ ആണ് ഞങ്ങള്‍ക്ക് വേണ്ടത്…

നേമത്തെ ജനത ഹൃദയത്തില്‍ രാജീവിനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. പാച്ചല്ലൂര്‍ മുതല്‍ തിരുവല്ലം വരെയുള്ള ജംഗ്ഷനുകളില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ അദ്ദേഹത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വീടുകളില്‍ നിന്ന് ഇറങ്ങിവന്ന് സ്വീകരിക്കുന്ന വീട്ടമ്മമാര്‍. കടകളില്‍ നിന്ന് ചായകുടിക്കാന്‍ നിര്‍ബന്ധിക്കുന്ന കച്ചവടക്കാര്‍. പൂക്കള്‍ വര്‍ഷിച്ചും ആരതിയുഴിഞ്ഞും സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കുന്ന മുതിര്‍ന്നവര്‍. ഒപ്പം നടക്കുന്ന യുവാക്കളുടെ വലിയ നിര. എല്ലാവരിലൂം തന്റെ നാടും വികസിക്കുമെന്ന സന്തോഷം…

ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാം, ആറ്റുകാല്‍ മണ്ഡലം അധ്യക്ഷന്‍ കോളിയൂര്‍ രാജേഷ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. മഹേശ്വരന്‍നായര്‍, ഡോ. പാച്ചല്ലൂര്‍ അശോകന്‍, തമ്പാനൂര്‍ സതീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

error: Content is protected !!