മലയാളികളുടെ അഭിമാനമായി പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമാണ് ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരുന്ന ഗവൺമെന്റ് ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 2000 – 2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ ശ്രീ പി. ആർ ശ്രീജേഷ് 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകി.
2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയിലേക്ക് പ്രമോഷൻ നൽകി.
2021 ൽ ടോക്കിയോ നടന്ന ഒളിമ്പിക്സിലെ മെഡൽ നേട്ടത്തെ തുടർന്ന് ജോയിന്റ് ഡയറക്ടറായി പൊതു വിദ്യാഭ്യാസ വകുപ്പിൽ പ്രമോഷൻ നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്കൂളിൽ പഠിച്ച് മികച്ച കായിക നേട്ടങ്ങൾ സ്വന്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ ശ്രീ.പി.ആർ ശ്രീജേഷിന്റെ നേട്ടങ്ങൾ വേറെ പ്രശംസനീയമാണ്.
ഈ മാസം 26ന് വൈകുന്നേരം 4 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം തിരുവനന്തപുരത്ത് ബഹു. കേരള മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വിപുലമായ സ്വീകരണം നൽകുന്നു.
അന്നേദിവസം രണ്ട് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്രടക്കം ആയിരക്കണക്കിന് വിദ്യാർഥികൾ, കായിക സ്നേഹികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വിപുലമായി പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഘോഷയാത്ര സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ്, എ ജി ഓഫീസ്, യൂണിവേഴ്സിറ്റി കോളേജ്, പാളയം മാർക്കറ്റ്, യൂണിവേഴ്സിറ്റി ഹോസ്റ്റൽ, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്, പബ്ലിക് ഓഫീസ്, മ്യൂസിയം ജംഗ്ഷൻ, കനകക്കുന്ന് വഴി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നു.സംസ്ഥാന സർക്കാരിന്റെ ഉപഹാരം ബഹു. മുഖ്യമന്ത്രി സമർപ്പിക്കും. മന്ത്രിമാർ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള നിയമന ഉത്തരവ്
ജക്കാർത്തയിൽ നടന്ന 18-ാമത് ഏഷ്യൻഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മെഡൽ നേടിയ
- ശ്രീ. മുഹമ്മദ് അനസ്
- ശ്രീ.കുഞ്ഞ് മുഹമ്മദ്
- ശ്രീമതി.പി.യു.ചിത്ര
- ശ്രീമതി. വിസ്മയ വി.കെ.
- ശ്രീമതി. നീന .വി
എന്നീ കായിക താരങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകിയിട്ടുണ്ട്. ഇവരുടെ നിയമന ഉത്തരവ് പ്രസ്തുത ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൈമാറും.
സംസ്ഥാനത്ത് 45 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരിഗണന വിഷയങ്ങളിൽ ഒന്നാണ് ആരോഗ്യവും സ്പോർട്സും. കുട്ടികളുടെ കായിക പ്രതിഭ ചെറിയ പ്രായത്തിൽ കണ്ടെത്തി സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാകുന്ന ശ്രീജേഷിനെ പോലെയുള്ള കായിക താരങ്ങളെ വളർത്തിയെടുക്കുക എന്നത് പ്രധാന ലക്ഷ്യമാണ്.
ഇതിന്റെ ഭാഗമായാണ് പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ട്വന്റി ഫോർ എന്ന പേരിൽ നവംബർ 4 മുതൽ 11 വരെ രാവും പകലുമായി എറണാകുളം ജില്ലയിൽ നടത്തുന്നത്. ഇൻക്ലൂസിവ് സ്പോർട്സ് ഒളിമ്പിക്സിന്റെ ഭാഗമാകും. 24,000 കായികതാരങ്ങൾ അണിനിരക്കുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയാകും ഇത്. എറണാകുളം ജില്ലയിൽ 16 മത്സരവേദികളിലാണ് ഒളിമ്പിക്സ് അരങ്ങേറുക. ഉദ്ഘാടന സമ്മേളനം ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. കഴിഞ്ഞദിവസം കേരള സ്കൂൾ ഒളിമ്പിക്സിന്റെ സംഘാടകസമിതി യോഗം കൊച്ചിയിൽ ചേർന്നിരുന്നു. 15 സബ്ക്കമ്മിറ്റികൾക്ക് യോഗം അംഗീകാരം നൽകി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾ ചെയർമാൻമാരായും അധ്യാപക സംഘടന ഭാരവാഹികൾ കൺവീനർമാരായും ഉള്ള കമ്മിറ്റികളാണ് നിലവിൽ വന്നിട്ടുള്ളത്. എല്ലാ കമ്മിറ്റികളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു പ്രതിനിധി അംഗമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടകസമിതി ഓഫീസ് കൊച്ചി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈ പരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.