33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു. പദ്ധതികൾ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന് ഐക്യ രാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തുകയും നിപ്മർ ജീവനക്കാരെ അഭിനനന്ദിക്കുകയു ചെയ്തു.33.27 ലക്ഷം രൂപയുടെ പദ്ധതികളാണ് നിപ്മറിന് സമർപ്പിച്ചത്.

സ്‌കേറ്റിങ് ട്രാക്ക്, എഡിഎച്ച്ഡി ക്ലിനിക്ക്, ഫീഡിങ് ഡിസോഡര്‍ ക്ലിനിക്ക് എന്നീ പദ്ധതികളാണ് മന്ത്രി ചടങ്ങിൽ സമർപ്പിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഓട്ടിസം ന്യൂട്രിഷൻ ട്രാക്കറിൻ്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിപ്മർ ജീവനക്കാർ 137432 രൂപയുടെ ചെക്ക് എക്സിക്യൂട്ടീവ് ഡയരക്ടർ മന്ത്രിക്ക് കൈമാറി

സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് എംവോക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, കെഎസ്എസ്എം അസി.ഡയരക്റ്റര്‍ കെ. സന്തോഷ് ജേക്കബ്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യനൈസന്‍, വാര്‍ഡ് മെമ്പര്‍ മേരി ഐസക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു സ്വാഗതവും ഡയറ്റീഷന്‍ ആന്‍ഡ് റിസര്‍ച്ച് കോഡിനേറ്റര്‍ ആര്‍. മധുമിത നന്ദിയും പറഞ്ഞു.

error: Content is protected !!