സെമിയില്‍ കോട്ടയത്തെ പരാജയപ്പെടുത്തിയത് 5-3ന്*
തിരുവനന്തപുരം: അക്ഷരനഗരിയായ കോട്ടയത്തെ മൈതാനത്ത് ‘ക്ഷ’വരപ്പിച്ച്, ഗാലറിയിലെ ഹൃദയമിടിപ്പിന് താളമിട്ട്, പന്തും കാലും തമ്മിലുള്ള അനുരാഗം ഗോൾവലയിൽ മുത്തമിട്ട ആവേശപകലില്‍ കോട്ടയത്തെ തകര്‍ത്ത് സംസ്ഥാന യൂത്ത് അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ഫൈനലില്‍. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ മൂന്നിനെതിരെ അഞ്ച്ഗോളുകള്‍ക്കാണ് കാസര്‍ഗോഡിന്റെ കുട്ടികള്‍ കോട്ടയത്തെ പരാജയപ്പെടുത്തിയത്.
കോട്ടകള്‍ തകര്‍ത്ത് കാസര്‍ഗോഡ്
ആദ്യവിസിലുമുതല്‍ പന്തിനെ മൈതാനത്ത് ഒരു കവിത പോലെ ഒഴുക്കി, ഓരോ പാസിലും തന്ത്രങ്ങളുടെ മൂർച്ചകൂട്ടി, ടാക്ലിങ്ങുകളില്‍ പോരാട്ടത്തിന്റെ വീര്യമൊളിപ്പിച്ചുകൊണ്ട് കോട്ടയത്തിന്റെ പ്രതിരോധമതിലുകള്‍ ആദ്യമിനിട്ടുകളില്‍ തന്നെ കാസര്‍ഗോഡ് പൊളിച്ചടുക്കി. 13ാം മിനിട്ടില്‍ കാസര്‍ഗോഡിന്റെ നായകന് ഉമര്‍ അഫാഫ് കോട്ടയത്തിനായി അക്കൗണ്ട് തുറന്നു.
തൊട്ടുപിന്നാലെ ഇടത് വിങ്ങില്‍ നിന്നും കാസര്‍ഗോഡിന്റെ മധ്യനിര താരം മുഹമ്മദ് നിഹാദ് അലി മൈതാനത്തിന്റെ വിരിമാറിലൂടെ പന്തുമായി നടത്തിയ സോളോ റൺ ഫുട്ബോൾ പ്രേമികൾക്ക് ഒരു വിരുന്നായിരുന്നു. മൂന്ന് പ്രതിരോധനിരക്കാരെ വെട്ടിച്ച് നിഹാദ് തൊടുത്ത ലോങ് റേഞ്ച് പോസ്റ്റിന്റെ ഇടതുമൂലയിൽ തറച്ചപ്പോൾ ഗാലറി ഇളകി മറിഞ്ഞു. സ്കോര്‍ 2-0.
43 ാം മിനിട്ടില്‍ കോട്ടയത്തിന്റെ കോട്ടകൊത്തളങ്ങൾ തകർത്തുകൊണ്ട് അഫാഫ് വീണ്ടും ഗോള്‍മുഖത്ത് തീപന്തമായി. സ്കോര്‍ 3-0
തിരിച്ചടിച്ച് കോട്ടയം,പക്ഷേ..
രണ്ടാം പകുതിയുടെ തുടക്കത്തിലും കാസര്‍ഗോഡിന്റെ മനോഭാവത്തിന് മാറ്റമുണ്ടായില്ല. 56ാം മിനിട്ടില്‍ അഫാഫിനെ പെനല്ട്ടിബോക്സിനുള്ളില് വീഴ്ത്തിയതിന് റഫറി പെനല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഇഷാം അബ്ദുല്‍ ഖാദറിന് ഉന്നം തെറ്റിയില്ല.സ്കോര്‍ 4-0. 67ാം മിനിട്ടില്‍ കോട്ടയത്തിന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ച് ഹേമന്ത് സനില്‍കുമാറിന്റെ അഞ്ചാം ഗോളുമെത്തി. എന്നാല്‍ കളിയുടെ അവസാന മിനിട്ടുകളില്‍ കോട്ടയം നടത്തിയ പ്രത്യാക്രമണത്തില്‍ കാസര്‍കോട് ഒന്ന് പതറി. പകരക്കാരായി ഇറങ്ങിയ കൃഷണന് ഡി മേനോന് (84 മിനിട്ട്)ജഗന്നാഥ് (85 മിനിട്ട്) ,ക്യാപ്റ്റൻ ആദിത്യന്( 95മിനിട്ട്) എന്നിവരാണ് കോട്ടയത്തിനായി ആശ്വാസഗോളുകള്‍ നേടിയത്.
ശനിയാഴ്ച വൈകീട്ട് 4ന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ മലപ്പുറം- ആലപ്പുഴയെ നേരിടും.

