സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പ് ഒന്നാമത്; ദൃശ്യ കലാരൂപത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന് ഒന്നാം സ്ഥാനം.
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കിംഗ്, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ പുരസ്കാരങ്ങൾ നേടി.
കേരള സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. എക്സൈസ് വകുപ്പാണ് രണ്ടാം സ്ഥാനത്ത്.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഐഎസ്ആർഒ ഒന്നാം സ്ഥാനവും ദക്ഷിണ റെയിൽവേ രണ്ടാം സ്ഥാനവും നേടി.
സർക്കാർ ഇതര, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ലൈഫ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ഒന്നാം സ്ഥാനത്തെത്തി. നാഷണൽ ആയുഷ് മിഷനും കെ.ടി.ഡി.സിയും രണ്ടാം സ്ഥാനം പങ്കിട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മത്സരത്തിൽ തിരുവനന്തപുരം നഗരസഭാ കോർപ്പറേഷൻ ഒന്നാം സ്ഥാനവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബാങ്കിംഗ് മേഖലയിൽ നബാർഡ് ഒന്നാം സ്ഥാനം നേടി. സ്വകാര്യ മേഖലയിൽ കൃപാലയം ഓൾഡേജ് ഹോമിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
കലാരൂപങ്ങളിലും മികവ്
ദൃശ്യ കലാരൂപങ്ങളുടെ വിഭാഗത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന്റെ കളരി ഒന്നാം സ്ഥാനം നേടി. കൊല്ലയിൽ ഹുസൈന്റെ അറബനമുട്ട് രണ്ടാം സ്ഥാനത്തെത്തി.
ശ്രവ്യ കലാരൂപങ്ങളിൽ വിഗ്നേഷ് അവതരിപ്പിച്ച പഞ്ചാരി മേളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൗരവ കലാസമിതിയുടെ ശിങ്കാരിമേളം രണ്ടാം സ്ഥാനവും നേടി.
ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയ്ക്ക് വർണാഭമായ കലാരൂപങ്ങളും വിവിധ സ്ഥാപനങ്ങളുടെ മനോഹരമായ ഫ്ലോട്ടുകളും മാറ്റുകൂട്ടിയിരുന്നു.