കാർഷിക കോളേജിൽ ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക ശില്പശാലയും കർഷക-ശാസ്ത്രജ്ഞ മുഖാമുഖവും നടത്തി

ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  41-മത് പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും വെള്ളായണി കാർഷിക കോളേജിൽ  നടന്നു. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ എ എസ്സിന്റെ അധ്യക്ഷതയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ (മാർക്കറ്റിംഗ്) സിന്ധു ആര്‍ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഏകോപിതമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന്  അവർ ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ്  എസ്.എസ്. നാഗേഷ്  മുഖ്യപ്രഭാഷണം നടത്തി. കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിലൂടെ കർഷകർ അവതരിപ്പിച്ച പ്രശ്നങ്ങൾക്ക് സർവ്വകലാശാലയിലെ വിദഗ്ധർ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചു.
കൂടാതെ കാർഷിക മേഖലയിലെ നൂതന  സാങ്കേതിക വിദ്യകളുടെ പ്രദർശനവും  ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി. ചടങ്ങിൽ കാർഷിക സർവകലാശാല ഗവേഷണ മേധാവി ഡോ. അനിത് കെ.എൻ, ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ, പത്തനംതിട്ട ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സക്കറിയാസ്, ആത്മ കൊല്ലം പ്രോഗ്രാം ഡയറക്ടർ ബിന്ദു കെ. വി, തിരുവനന്തപുരം ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലത ആർ, ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനിപിള്ള, കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗായത്രി ജി. എന്നിവർ സംസാരിച്ചു. കാർഷികമേഖലയിലെ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇരുപതോളം ലഘുലേഖകളുടേയും കൈപ്പുസ്തകങ്ങളുടേയും പ്രകാശനം നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കേരളത്തിൻറെ ദക്ഷിണ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കാർഷിക ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനഫലങ്ങൾ വിലയിരുത്തുകയും ഗവേഷണ ശുപാർശകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. കർഷകർ,
കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ,  അധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ 150ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.  കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അപഗ്രഥിച്ചുകൊണ്ട് അടുത്ത ഒരു വർഷത്തേക്കുള്ള കാർഷിക ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് ശില്പശാല ഉപകരിച്ചു.

error: Content is protected !!