സർവ്വകലാശാലകളെ ‘സേവ്’ ചെയ്യാനെന്ന വ്യാജേന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെയാകെ താറടിക്കുന്നവരുടെ നുണപ്രചാരണമാണ് എം സ്വരാജിൻ്റെ ഭാര്യയെച്ചൊല്ലി ഉയർത്തിയിരിക്കുന്ന വിവാദമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഇവരുടെ ശ്രമമെന്ന് കൃത്യമായി വെളിപ്പെടുകയാണ് – മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്ക് അനുകൂലമായി വിവിധ സർവ്വകലാശാലകൾ അതാതു കാലങ്ങളിലെല്ലാം കൈക്കൊള്ളുന്ന നടപടികളിൽ പെട്ടതാണ് പിഎച്ച്ഡി രജിസ്ട്രേഷൻ പുതുക്കി നൽകാൻ കൊടുക്കുന്ന അവസരം. വിദ്യാർത്ഥികൾക്കു വേണ്ടി പിഎച്ച്ഡിക്കു മാത്രമല്ല, മറ്റെല്ലാ കോഴ്സുകൾക്കും നൽകുന്ന പരിഗണനയാണിത്. മുമ്പുതന്നെ ഗവേഷകർക്ക് സൂപ്പർ ഫൈനോടെ ഈ സൗകര്യം വർഷങ്ങൾക്കു മുമ്പേ ഏർപ്പെടുത്തിയ കേരള സർവ്വകലാശാലയുടെ തീരുമാനം ഉദാഹരണമാണ്. അതൊന്നും ആർക്കും അറിയില്ലെന്ന മട്ടിൽ ഇവർ കണ്ണൂർ സർവ്വകലാശാല കൈക്കൊണ്ട തീരുമാനത്തെ ഒറ്റതിരിച്ച് പ്രചരിപ്പിക്കുന്നതിൽ രാഷ്ട്രീയലക്ഷ്യം മാത്രമാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള യുഡിഎഫിൻ്റെ ഭയപ്പാടിൽ നിന്നും ഉയർന്നിട്ടുള്ളതാണത്.
നിയമനത്തിൻ്റെ പ്രായം വർദ്ധിപ്പിച്ചതു കൂടി വിവാദമാക്കുന്ന ഇവർക്ക് യുവ ഗവേഷകരോടും അക്കാദമിക് മികവിനോടുമുള്ളത് അവജ്ഞ മാത്രമാണെന്നാണ് തെളിയുന്നത്. യു.ജി.സി. നിയമനത്തിന് പ്രായ പരിധി പൂർണ്ണമായും ഉപേക്ഷിച്ച സാഹചര്യത്തിൽ പി.എച്ച്.ഡി വരെ നേടിയ ഉദ്യോഗാർത്ഥികൾക്ക് ഉപയോഗപ്രദമാകുന്ന മാറ്റത്തെ വരെ മോശമായി ചിത്രീകരിക്കുകയാണിവർ.
സമാനമായ അധിക്ഷേപങ്ങൾ സർവ്വകലാശാലകളെ ഇകഴ്ത്തി നടത്തുകയും അത് തുറന്നുകാട്ടപ്പെടുമ്പോൾ പുതിയ വിവാദങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ സ്ഥിരം ശൈലി. യുവതലമുറയും രക്ഷിതാക്കളും അക്കാദമിക് ലോകവും ഇത് തിരിച്ചറിയും – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.