ശബരിമല തീർഥാടനം: ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയില്‍ പൂർത്തിയാക്കാൻ മന്ത്രി               വി.എൻ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ഹാളില്‍ ചേർന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ  മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. 
നേരത്തേ രണ്ട് അവലോകന യോഗങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരും എന്ന നിലയില്‍ വേണം ക്രമീകരണങ്ങള്‍ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതൽ 65 ലക്ഷം വരെ പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. നിലവിൽ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്.
വിർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ  എൻട്രി പോയിന്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ           കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രേഷന്‍ സൗകര്യമുണ്ടാകുക.
ശബരിമല തീര്‍ത്ഥാടനത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍  ദേവസ്വം ബോര്‍ഡ് സജ്ജമാക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച തീര്‍ത്ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തവണ കേരളം മുഴുവന്‍ ലഭ്യമാക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്.
തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടന പാതയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും. പമ്പയിലും, സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടർ അതോറിറ്റി ശുദ്ധജല ലഭ്യതയ്ക്ക് പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും. തീർഥാടന പാതയിൽ പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും. പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്‌നാനഘട്ടങ്ങളിലും, കുളിക്കടവുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
അനധികൃത കച്ചടവം തടയാൻ നടപടിയെടുക്കും. കാനനപാതകളടക്കം തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയ്‌ലെറ്റുകളും, വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. നിലയ്ക്കൽ, സന്നിധാനം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ‌ചികിത്സാസൗകര്യങ്ങളൊരുക്കും.
പമ്പ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കാർഡിയോളജി ചികിത്സാസൗകര്യം ഏര്‍പ്പെടുത്തും.

പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനവും    ലഭ്യമാക്കും. ലഹരി പദാർഥങ്ങൾ കർശനമായി തടയുന്നതിന് വനമേഖലയിലും, മറ്റിടങ്ങളിലും എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.
ശബരിമല സീസൺ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നു കെ.എസ്ആർ.ടി.സി. സ്‌പെഷ്യൽ സർവീസുകൾ നടത്തും.
പത്തനംതിട്ടയിലും, സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറികൾ ഒരുക്കും. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയുടേയും, തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിക്കും. പമ്പയിലും, ശബരിമലയിലും ഓരോ മണിക്കുറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും.
ഇൻഫർമേഷൻ – പബ്ലിക റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മീഡിയ സെന്റർ മണ്ഡല, മകരവിളക്കുകാലത്ത് സന്നിധാനത്തു പ്രവർത്തിക്കും. തീർഥാടകർക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിപ്പുകളും, ബോധവത്കരണവും, ലഘു വിഡിയോകളും തയ്യാറാക്കും.
തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് ഏകോപിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ദർബാർഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എ -മാരായ                 പ്രമോദ് നാരായണൻ, കെ.യു ജനീഷ് കുമാർ, തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മെംമ്പര്‍ പി.ഡി സന്തോഷ്,    ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, എ.ഡി.ജി.പി എസ്. ശ്രീജിത്ത്,   തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം, ദക്ഷിണ മേഖല ഐ.ജി ശ്യംസുന്ദര്‍, ശബരിമല എ.ഡി.എം അരുണ്‍ എസ് നായര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍,  കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, വനം, ട്രാന്‍സ്പോര്‍ട്ട്, വാട്ടര്‍അതോറിറ്റി, ഫയര്‍ & റസ്ക്യൂ, തുടങ്ങി വിവിധ വകുപ്പുമേധാവികളും യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!