കേരളം ഇന്ത്യക്ക് മാതൃക- കെ.ജയകുമാര്‍: ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി

തിരുവനന്തപുരം : കേരളം ഇന്ത്യക്ക് മാതൃകയാണെന്നും ഒരുപാടുമാറ്റങ്ങള്‍ നമ്മുടെ സംസഥാനത്ത് ഉണ്ടായിരിക്കുകയാണെന്നും അതിന് തുടര്‍ച്ചയുണ്ടാവണമെന്നും മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍ ഐ.എ.എസ്. പറഞ്ഞു. നവോത്ഥാന- ദേശീയ- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വഴി കേരളം നേടിയെടുത്തിട്ടുള്ള നവോത്ഥാനമൂല്യങ്ങളെയും പുരോഗമനനിലപാടുകളെയും പുരോഗമനചിന്താഗതിയെയും പിന്നോട്ടേക്ക് കൊണ്ടുപോകുന്ന രീതിയിൽ ജാതിയുടെയും മതത്തിന്റെയും മതിലുകൾ കെട്ടി യാഥാസ്ഥിതിക ചിന്താഗതിയിലേക്ക് മനുഷ്യരെ കൊണ്ടുപോകുന്നുണ്ടോ എന്ന് നാം സ്വയം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അവനവന്റെ ഭാഷയില്‍ ഗവേഷണം നടത്തിയാല്‍ മാത്രമേ ഗവേഷണത്തിന്റെ അഗാതതയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. മാറുന്നകാലത്ത് മാറിക്കൊണ്ടിരിക്കണമെന്നും അറിവിന്റെ മേഖലയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും മാറ്റങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും കേരളപ്പിറവിയുടെ 69-ാം വാർഷികവും തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി. ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭരണഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷനായി. കവിയും ഗാനരചയിതാവും സ്കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജിനേഷ് കുമാര്‍ എരമം ആശംസയര്‍പ്പിച്ചുസംസാരിച്ചു. ഭരണഭാഷാസമ്മേളനത്തില്‍ ‘ഭരണഭാഷാപ്രതിജ്ഞ’ ഡയറക്ടര്‍ ചൊല്ലിക്കൊടുത്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ സുജാചന്ദ്ര പി. സ്വാഗതവും സബ് എഡിറ്റര്‍ ശ്രീരാജ് കെ.വി. നന്ദിയും പറഞ്ഞു.

കവിയരങ്ങ് ഡോ. ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്തു.

മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കവിയരങ്ങ് കവിയും ഗാനരചയിതാവും സ്കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി. ഹാളില്‍ നടന്ന കവിയരങ്ങില്‍ അസി. ഡയറക്ടര്‍ സുജാചന്ദ്ര പി. അധ്യക്ഷയായി. പി.ആര്‍.ഒ. റാഫി പൂക്കോം സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ ദീപ്തി കെ.ആര്‍. നന്ദിയും പറഞ്ഞു. ശ്രീകല ചിങ്ങോലി, എൻ. എസ്. സുമേഷ് കൃഷ്ണൻ, രജനി മാധവിക്കുട്ടി, സുഭാഷിണി തങ്കച്ചി, വിമല്‍പ്രസാദ്‌, സിന്ധു വാസുദേവന്‍‌, അനുജ ഗണേഷ്, സുമ രാമചന്ദ്രൻ, ദത്താത്രേയ ദത്തു, ദീപ്തി ജെ. എസ്., അജീഷ എസ്. ശശി, ഷമീനബീഗം ഫലക്ക്, രാജലക്ഷ്മി എം., ചിഞ്ചു ഗോപൻ, സച്ചു എസ്., ലതിനമോള്‍, പാർവണ എസ്. പ്രകാശ്, ആദര്‍ശ് ജെ., ബാലകവയത്രി സാരംഗി സന്തോഷ്‌ എന്നിവര്‍ കവിതകള്‍ ആലപിച്ചു.

error: Content is protected !!