കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ ‘ആരോൺ എലവേറ്റ് സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന ‘ക്യാപ്സ്റ്റോൺ – 2026’ പരിപാടിയിൽ അക്കാദമി ഡയറക്ടർമാരായ ദീപക് വിവി, സുജിത്ത് എസ് എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സമ്പൂർണ സ്പോൺസർഷിപ്പും അർഹരായവർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പും നൽകി പ്രൊഫഷണൽ വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അർഹരായവരിലേക്ക് കൃത്യമായി സഹായം എത്തുന്നതിനായി രണ്ട് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള ആദ്യ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14 വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പൂർണ്ണമായും സൗജന്യമായി പഠിക്കാം. ഇവർക്ക് നൂറുശതമാനം ട്യൂഷൻ ഫീസും അക്കാദമി വഹിക്കും. വരുമാന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ പരിശോധനയിലൂടെയും ഇന്റർവ്യൂവിലൂടെയുമാകും ഈ വിഭാഗത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയെന്ന് ഡയറക്ടർ സുജിത്ത് എസ് പറഞ്ഞു.
സ്കോളർഷിപ്പിന്റെ രണ്ടാമത്തെ വിഭാഗമായ മെറിറ്റ് അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾക്കായി 40 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അക്കാദമി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും ഈ സ്കോളർഷിപ്പ് ലഭ്യമാക്കുക. അപേക്ഷാ തീയതി, പ്രവേശന പരീക്ഷാ തീയതി, സ്കോളർഷിപ് മാനദണ്ഡങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കും.
ചടങ്ങിൽ അക്കാദമിയുടെ പുതിയ ലോഗോ ഡയറക്ടർമാരായ ഡയറക്ടർമാരായ ദീപക് വിവി, സുജിത്ത് എസ്, അക്കാദമി കോഫൗണ്ടർമാരായ മുന്ന സുജിത്ത്,നിമ്മി ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി. മാസ്മരിക വയലിൻ പ്രകടനത്തോടെ ആരംഭിച്ച ക്യാപ്സ്റ്റോൺ 2026-ൽ അക്കാദമിയുടെ പത്തു വർഷത്തെ പ്രവർത്തന വഴികൾ വിവരിക്കുന്ന വിഡിയോയും അലുംനി കമ്മ്യൂണിറ്റിയുടെ പുതിയ ലോഗോയും പുറത്തിറക്കി. തുടർന്ന് പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ച, ഫയർസൈഡ് ചാറ്റ് എന്നിവയും നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങിൽ 200 ഓളം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ബിരുദം ഏറ്റുവാങ്ങി. മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,ഓഫീസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ആരോഗ്യമേഖലാ കോഴ്സുകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 15,000-ലധികം വിദ്യാർത്ഥികളാണ് ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയത്. ഇതിൽ 12,000-ത്തോളം പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ഇതിനോടകം തൊഴിൽ നേടാനും സാധിച്ചിട്ടുണ്ട്.

